ഡോക്ടറെ കലക്ടര്‍ അവഹേളിച്ചെന്ന് ആരോപണം; കൊല്ലത്തെ വനിതാ ഡോക്ടര്‍മാര്‍ ആറ് ദിവസമായി സമരത്തിൽ

കൊല്ലം കലക്ടറേറ്റിനു മുന്നിലാണ് ജില്ലയിലെ വനിതാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തുന്നത്.

Update: 2020-10-22 08:15 GMT

കൊല്ലം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പൊതുജനമധ്യത്തില്‍ ജില്ലാ കലക്ടര്‍ അവഹേളിച്ചു എന്നാരോപിച്ച്‌ കൊല്ലത്തെ വനിതാ ഡോക്ടര്‍മാര്‍ ആറ് ദിവസമായി സമരത്തിൽ. കൊല്ലം കലക്ടറേറ്റിനു മുന്നിലാണ് ജില്ലയിലെ വനിതാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തുന്നത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞാണ് വൈകുന്നേരം ഒരു മണിക്കൂര്‍ പ്രതിഷേധ പ്ലക്കാര്‍ഡും ഉയര്‍ത്തിയുളള നില്‍പ്പ്. കരുവാളൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവച്ചത്.

ഒരു ശുചിമുറി മാത്രമുള്ള വീട്ടില്‍ കൊവിഡ് രോഗിയെ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യകേന്ദ്രത്തിന്‍റെ ചുമതലയുളള ഡോക്ടറെ ജില്ലാ കലക്ടര്‍ രോഷമറിയിച്ചത്. ഗൃഹചികിത്സ പ്രാത്സാഹിപ്പിക്കണമെന്ന സർക്കാർ നയത്തിന് വിരുദ്ധമായാണ് കലക്ടർ പ്രവർത്തിച്ചതെന്നാണ് കെജിഎംഒയുടെ പരാതി

പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ പറയുന്നു. എന്നാല്‍ ഒരു ഡോക്ടറെയും താന്‍ ശകാരിച്ചിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണമാണ് ഡോക്ടർമാർ ഉയർത്തുന്നതെന്നാണ് കലക്ടര്‍ ബി അബ്ദുല്‍ നാസറിൻ്റെ നിലപാട്. സംഭവത്തിൽ കെജിഎംഒയും ജില്ലാ ഭരണകൂടവും തമ്മിലുളള ശീതസമരം രൂക്ഷമാവുകയാണ്. 

Tags:    

Similar News