കുട്ടനാട് : ഈര്‍ക്കിലി പാര്‍ട്ടികളുടെ അവകാശവാദം തള്ളണം; കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ടിയും സീറ്റ് ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

കുട്ടനാട് സീറ്റ് തങ്ങളുടെ തറവാട്ടു മുതലാണെന്ന രീതിയിലാണ് ചില രാഷ്ട്രീയപാര്‍ടികളുടെ നിലപാട്. ഒരു കമ്മിറ്റി പോലുമില്ലാത്ത മാണി ഗ്രൂപ്പും, 13 പഞ്ചായത്തുകളില്‍ വെറും 2 അംഗങ്ങള്‍ മാത്രമുള്ള പി ജെ ജോസഫും സീറ്റിന് അവകാശവാദം ഉന്നയിക്കുന്നു.ചേട്ടന്‍ മല്‍സരിച്ച സീറ്റ് അനിയന് വേണമെന്നാണ് എന്‍സിപിക്കാരുടെ ആവശ്യം. ഒരു കൊതുമ്പുവള്ളത്തില്‍ കയറാന്‍ പോലും ആളുകള്‍ കുട്ടനാട്ടില്ലാത്ത പാര്‍ട്ടിയാണ് എന്‍സിപിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണം

Update: 2020-02-28 12:58 GMT

കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ഘടക കക്ഷികളില്‍ നിന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ടിയും സീറ്റ് ഏറ്റെടുത്ത് മല്‍സരിക്കാന്‍ തയാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ഈര്‍ക്കിലി പാര്‍ട്ടികള്‍ നടത്തുന്ന അവകാശവാദങ്ങള്‍ തള്ളിക്കളയണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കുട്ടനാട് സീറ്റ് തങ്ങളുടെ തറവാട്ടു മുതലാണെന്ന രീതിയിലാണ് ചില രാഷ്ട്രീയപാര്‍ടികളുടെ നിലപാട്. ഒരു കമ്മിറ്റി പോലുമില്ലാത്ത മാണി ഗ്രൂപ്പും, 13 പഞ്ചായത്തുകളില്‍ വെറും 2 അംഗങ്ങള്‍ മാത്രമുള്ള പി ജെ ജോസഫും സീറ്റിന് അവകാശവാദം ഉന്നയിക്കുന്നു. ചേട്ടന്‍ മല്‍സരിച്ച സീറ്റ് അനിയന് വേണമെന്നാണ് എന്‍സിപിക്കാരുടെ ആവശ്യം. ഒരു കൊതുമ്പുവള്ളത്തില്‍ കയറാന്‍ പോലും ആളുകള്‍ കുട്ടനാട്ടില്ലാത്ത പാര്‍ട്ടിയാണ് എന്‍സിപിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണം. പണമുണ്ടാക്കാന്‍ ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദേശീയപാര്‍ട്ടികള്‍ അനുവദിക്കരുത്. ദേശീയപാര്‍ട്ടികളുടെ വോട്ട് വാങ്ങിയാണ് അവര്‍ ജയിക്കുന്നത്. സീറ്റുകള്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.കുട്ടനാട്ടില്‍ ബിഡിജെഎസിനെയോ എന്‍ഡിഎയോ പിന്തുണയ്ക്കുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ ചര്‍ച്ചയിലില്ല. ഇക്കാര്യത്തിലുള്ള നിലപാട് യോഗം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. എസ്എന്‍ഡിപി യോഗം എല്ലാ പാര്‍ട്ടിക്കാരും ഉള്‍പ്പെട്ടതാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

കുട്ടനാട്ടെ വോട്ടര്‍മാരില്‍ 70 ശതമാനം ഹിന്ദുക്കളാണ്. എന്നാല്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഇത് സാമൂഹ്യനീതിയല്ല. ഒരു വിഭാഗത്തിന്റെ കുത്തകസീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ല. ദേശീയപാര്‍ട്ടികളുടെ തണലില്‍ ഇത്തരം താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കരുതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.ഡല്‍ഹിയില്‍ പാടില്ലാത്തതാണ് സംഭവിച്ചത്. നവോഥാനമൂല്യങ്ങളുടെ പ്രാധാന്യമാണ് വീണ്ടും തെളിയുന്നത്. ജാതിയുടെയും മതങ്ങളുടെയും പേരില്‍ സംഘര്‍ഷങ്ങള്‍ പാടില്ല. പൗരത്വ നിയമഭേദഗതിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News