ഗോള്‍വാള്‍ക്കറെ ബഹുമാനിക്കുന്നവരുടെ സ്ഥാപനങ്ങള്‍ക്ക് ആ പേര് നല്‍കാം: പികെ കുഞ്ഞാലിക്കുട്ടി

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ടോളജിയുടെ പുതിയ കാംപസിനു ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം ഉന്നയിച്ചിരുന്നു.

Update: 2020-12-06 10:25 GMT

കോഴിക്കോട്: ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേര് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാംപസിനു നല്‍കുന്നതിനെതിരേ മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. ഗോള്‍വാള്‍ക്കറുടെ പേരിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും യാതൊരു പ്രസക്തിയും അതിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീരുമാനം കേന്ദ്രം പിന്‍വലിക്കണം. ഗോള്‍വാള്‍ക്കറെ ബഹുമാനിക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ക്ക് ആ പേര് നല്‍കാം. ഒരു പൊതു സ്ഥാപനത്തിന്, ജനങ്ങളെ വിഭജിക്കുന്നതില്‍ പങ്ക് വഹിച്ചു എന്നു വിശ്വസിക്കുന്ന, വിവാദ നായകനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ടോളജിയുടെ പുതിയ കാംപസിനു ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം ഉന്നയിച്ചിരുന്നു. കാംപസിന് എംഎസ് ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച വ്യക്തിയുടെ പേരു നല്‍കുന്നത് ഉചിതമല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഗവേഷണ കേന്ദത്തിന് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.