കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തില്‍ നിന്നും പീരങ്കി മാറ്റുന്നതിരെ പ്രതിഷേധം ശക്തം

ഇന്ത്യയുടെ ആദ്യത്തെ നാവിക പടത്തലവനായ കുഞ്ഞാലി മരയ്ക്കാര്‍ കരയില്‍ നിന്നും കടലില്‍ നിന്നും വരുന്ന ശത്രുസൈന്യത്തെ നേരിടാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളില്‍ പ്രധാനപ്പെട്ടതാണ് പീരങ്കി വെടിക്കോപ്പുകള്‍.

Update: 2019-09-29 11:17 GMT

പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലെ രണ്ട് പീരങ്കികള്‍ തലശ്ശേരിയിലേക്ക് മാറ്റാനുള്ള നീക്കത്തിന്നെതിരേ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെഫലമായാണ് കോട്ടക്കല്‍ മ്യൂസിയത്തില്‍ നിന്നും പീരങ്കികള്‍ കൊണ്ട് പോകാനുള്ള തീരുമാനമായത്.തലശ്ശേരി കടപ്പുറത്ത് നിന്നും അഞ്ചു വര്‍ഷം മുമ്പ് കിട്ടിയ ഒന്‍പത് പീരങ്കികളില്‍ രണ്ടെണ്ണണമാണ് കോട്ടക്കല്‍ മ്യൂസിയത്തില്‍ എത്തിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ നാവിക പടത്തലവനായ കുഞ്ഞാലി മരയ്ക്കാര്‍ കരയില്‍ നിന്നും കടലില്‍ നിന്നും വരുന്ന ശത്രുസൈന്യത്തെ നേരിടാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളില്‍ പ്രധാനപ്പെട്ടതാണ് പീരങ്കി വെടിക്കോപ്പുകള്‍. കോട്ടക്കല്‍ മ്യൂസിയത്തിലെ മുന്‍ ഭാഗത്തെ ഗാര്‍ഡനില്‍ രണ്ട് പീരങ്കികളും ചക്രത്തില്‍ സ്ഥാപിച്ച് അതിന്റെ ഉണ്ടകളും സ്ഥാപിക്കണമെന്നായിരുന്നു ഉദ്ദേശമെങ്കിലും ഇത്രയും കാലം മ്യൂസിയത്തില്‍ തന്നെ കിടക്കുകയാണുണ്ടായത്.

യഥാസ്ഥാനത്ത് പീരങ്കികള്‍ സ്ഥാപിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെഉണ്ടായിരുന്നില്ല. ഒരു മ്യൂസിയം പോലുമില്ലാത്ത തലശ്ശേരിയിലേക്ക് ഇവിടുത്തെ രണ്ട് പീരങ്കികള്‍ കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നു കഴിഞ്ഞു. ഏത് സമയത്തും ഇവ കൊണ്ടുപോകാനുള്ള ശ്രമത്തിലാണുള്ളതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്. അതേസമയം കോട്ടക്കല്‍ മ്യൂസിയത്തില്‍ നിന്നും പീരങ്കികള്‍ തലശ്ശേരിയിലേക്ക് മാറ്റാനുള്ള നീക്കത്തിന്നെതിരെ നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്

കുഞ്ഞാലി മരയ്ക്കാരുടെ പോരാട്ട കാലത്തെ പീരങ്കി, ഉണ്ട തുടങ്ങിയ പുരാതന വസ്തുക്കള്‍ മറ്റൊരു സ്ഥലത്തെക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധ മറിയിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി അസ്സെയിനാര്‍ മാസ്റ്റര്‍ കൊണ്ടുവന്ന പ്രമേയം ധിക്കാരത്തോടെ മടക്കിയ പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കവാടത്തിന് മുന്‍പില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News