കുഫോസിന് 91.19 കോടി രൂപയുടെ ബജറ്റ് ; ഫിഷറീസ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം ; മല്‍സ്യരോഗ നിര്‍ണ്ണയത്തിന് ഒമ്പതു കോടിയുടെ ലാബോറട്ടറി

59.29 കോടി രൂപ പദ്ധതി ചെലവുകള്‍ക്കും 31.89 കോടി രൂപ പദ്ധതിയിതര ചെലവുകള്‍ക്കും വകയിരുത്തുന്ന ബജറ്റ്, വിവിധ പ്രൊജക്ടുകളിലായി 19.09 കോടി രുപയുടെ സഹായം ബാഹ്യഏജന്‍സികളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മല്‍സ്യസമ്പാദ്യ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.05 കോടി രൂപയുടെ യുഎന്‍ഡിപി സഹായത്തോടെ പനങ്ങാട് കാംപസില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക മല്‍സ്യരോഗ നിര്‍ണ്ണയ റഫറല്‍ ലാബോറട്ടറിയാണ് ഇതില്‍ പ്രധാനം

Update: 2022-03-26 11:21 GMT

കൊച്ചി: പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയ്ക്ക് (കുഫോസ്) 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 91.19 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് സര്‍വ്വകലാശാലയുടെ ഭരണസമിതി അംഗീകാരം നല്‍കി. 59.29 കോടി രൂപ പദ്ധതി ചെലവുകള്‍ക്കും 31.89 കോടി രൂപ പദ്ധതിയിതര ചെലവുകള്‍ക്കും വകയിരുത്തുന്ന ബജറ്റ്, വിവിധ പ്രൊജക്ടുകളിലായി 19.09 കോടി രുപയുടെ സഹായം ബാഹ്യഏജന്‍സികളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി മല്‍സ്യസമ്പാദ്യ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.05 കോടി രൂപയുടെ യുഎന്‍ഡിപി സഹായത്തോടെ പനങ്ങാട് കാംപസില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക മല്‍സ്യരോഗ നിര്‍ണ്ണയ റഫറല്‍ ലാബോറട്ടറിയാണ് ഇതില്‍ പ്രധാനം (ബാഹ്യഏജന്‍സി സഹായത്തില്‍).പുതിയ കോഴ്‌സുകള്‍ തുടങ്ങാനും നിലവിലുള്ള കോഴ്‌സുകളുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതും ഉള്‍പ്പടെയുള്ള അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത് 6 കോടി രൂപയാണ്.

സര്‍വ്വകലാശാല നടത്തുന്ന കണ്ടുപിടുത്തങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും കര്‍ഷകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പുതിയ കഌസ്സ് റൂമുകള്‍ പണിയാനും വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സൌകര്യങ്ങള്‍ ഉള്‍പ്പടെയുള്ള പശ്ചാത്തല വികസനത്തിനായി 16.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.കുഫോസ് ആസ്ഥാനത്ത് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സര്‍ ഡോ. കെ.റിജി ജോണാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണിസമിതി അംഗങ്ങളായ സി എസ് സുജാത, യു പ്രതിഭ എംഎല്‍എ സംസാരിച്ചു.

Tags:    

Similar News