ഉന്നതവിദ്യാഭ്യാസ രംഗത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി

ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് 90 ശതമാനത്തില്‍ അധികം വിദ്യാര്‍ഥികളും സജ്ജരാണ് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രിന്‍സിപ്പല്‍മാരും അറിയിച്ചത്.

Update: 2020-06-05 06:00 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് 90 ശതമാനത്തില്‍ അധികം വിദ്യാര്‍ഥികളും സജ്ജരാണ് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രിന്‍സിപ്പല്‍മാരും അറിയിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ കുട്ടികള്‍ക്കു പോലും ഇലക്‌ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമാണ്. അട്ടപ്പാടിയിലെ കോളജില്‍ ഏഴു പേര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമല്ലാത്തത്.

അതേസമയം മലയോര മേഖലയില്‍ നിന്നുള്ള കോളജുകളില്‍ ഇന്റര്‍നെറ്റ് വേഗതയില്ലായ്മയെ കുറിച്ച് ആശങ്കയുണ്ട്. തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ വിഷമതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ലൈവ് ക്ലാസ്സുകള്‍ക്ക് പകരം റെക്കോര്‍ഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് ക്ലാസുകള്‍ നടത്തി ഭൂരിപക്ഷം കോളജുകളും ഈ പ്രശ്‌നം മറികടന്നിട്ടുണ്ട്. സര്‍വകലാശാലാ തലത്തില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി യൂട്യൂബ് ചാനല്‍ പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ഉയര്‍ന്നു. കോളജ് പിടിഎകള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കോളേജ് തലത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി രൂപീകരിച്ച് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. പരമ്പരാഗത രീതിയിലെ ക്ലാസ്‌റൂം പഠനം നല്‍കുന്ന ഉയര്‍ന്ന വൈജ്ഞാനിക തലം ഓണ്‍ലൈന്‍ രീതിയില്‍ ഉറപ്പുവരുത്താന്‍ ആവില്ലെന്നും അതിനാല്‍ ഇപ്പോഴത്തെ സാഹചര്യം താല്‍ക്കാലികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോളജുകളിലെ ഓണ്‍ലൈന്‍ അധ്യയന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണെങ്കിലും പരീക്ഷാ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് ഈ സമയക്രമം ബാധകമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഇലക്ട്രോണിക് പഠന സംവിധാനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എല്ലാ കോളജുകളും ഈമാസം എട്ടിനകം ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഏതെല്ലാം രീതിയില്‍ സഹായം നല്‍കണമെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു

Tags:    

Similar News