സംഘി തലൈവരേ, വരുന്നോ കേളപ്പജിയുടെ തവനൂരിലേക്ക്?; ചെന്നിത്തലയെ വെല്ലുവിളിച്ച് കെടി ജലീല്‍

തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?

Update: 2021-02-09 13:58 GMT

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണെന്നും വരുന്നോ കേളപ്പജിയുടെ മണ്ണിലേക്കെന്നും ജലീല്‍ ചോദിച്ചു. ചെന്നിത്തലക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളും മന്ത്രി ഉന്നയിച്ചു. ചെന്നിത്തലയെ കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലവനാണെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത്.

സ്വന്തം മകന് ഐഎഎസ് കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ ഐആര്‍എസില്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ പിജിക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്കെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കറപുരണ്ട അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റെക്കോര്‍ഡാണ് കെടി ജലീലിന്റേതെന്ന ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയാണ് ജലീലിന്റെ പോസ്റ്റ്. തവനൂർ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഐശ്വര്യ കേരള യാത്ര തവനൂര്‍ മണ്ഡലത്തിലെത്തിയപ്പോഴായിരുന്നു ചെന്നിത്തല ജലീലിനെതിരേ ആരോപണങ്ങളുന്നയിച്ചത്.

സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു...

Posted by Dr KT Jaleel on Tuesday, 9 February 2021