കോട്ടയം കലക്ടറേറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍

യാത്രചെയ്യുന്നവരുടെ കൈവശം ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം. കൊറോണ പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്.

Update: 2020-05-14 15:43 GMT

കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളില്‍നിന്നാണ് സര്‍വീസുകള്‍. ചങ്ങനാശേരിയില്‍നിന്ന് രാവിലെ 9.20നും പരിപ്പില്‍നിന്ന് 9.40നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സര്‍വീസ് കാഞ്ഞിരപ്പള്ളി(8.55) പൊന്‍കുന്നം(9.05) വഴി കോട്ടയത്തെത്തും. പാലായില്‍നിന്ന് രാവിലെ ഒന്‍പതിന് രണ്ടുബസ്സുകളുണ്ട്. കിടങ്ങൂര്‍- ഏറ്റുമാനൂര്‍ വഴിയും മണര്‍കാട് വഴിയും. ചെമ്പില്‍നിന്ന് 8.40ന് യാത്രയാരംഭിക്കുന്ന ബസ് വൈക്കം, തലയോലപ്പറമ്പ്, കുറുപ്പുന്തറ, കുറവിലങ്ങാട്, വെമ്പള്ളി, കാണക്കാരി, ഏറ്റുമാനൂര്‍ വഴി കോട്ടയത്തെത്തും.


 ഒന്‍പതിന് വൈക്കത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് ഉല്ലല, കൈപ്പുഴമുട്ട്, കുമരകം വഴിയാണ് എത്തുക. ഇതേ റൂട്ടുകളില്‍ വൈകുന്നേരം 5.15ന് മടക്കയാത്രയ്ക്കും ബസ്സുണ്ടാവും. പ്രത്യേക നിരക്കിലുള്ള യാത്രാക്കൂലി നല്‍കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്ന് എഡിഎം അനില്‍ ഉമ്മന്‍ അറിയിച്ചു. യാത്രചെയ്യുന്നവരുടെ കൈവശം ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം. കൊറോണ പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്.

മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ രണ്ടുപേരും രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കണം. നിന്നുള്ള യാത്ര അനുവദിക്കില്ല. ജീവനക്കാര്‍ സാനിറ്റൈസര്‍ കരുതേണ്ടതും ബസ്സില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലേക്ക് തഹസില്‍ദാര്‍മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ബസ് സര്‍വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് എഡിഎം പറഞ്ഞു.  

Tags:    

Similar News