ഏതായാലും വട്ട് ധനമന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് മാത്രമാണ് സിപിഎമ്മിലെ പ്രശ്‌നം: എംടി രമേശ്

കെഎസ്എഫ്ഇയിലെ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയത് വടകരക്കാരനാണെന്നും അദ്ദേഹം കേരളത്തിലെ വന്‍ വ്യവസായിയുടെ ബിനാമിയാണെന്നും എംടി രമേശ് ആരോപിച്ചു.

Update: 2020-11-29 10:00 GMT

കൊച്ചി: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് യാദൃശ്ചികമല്ലെന്നും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണെന്നും ബിജെപി നേതാവ് എംടി രമേശ്.

കെഎസ്എഫ്ഇയിലെ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയത് വടകരക്കാരനാണെന്നും അദ്ദേഹം കേരളത്തിലെ വന്‍ വ്യവസായിയുടെ ബിനാമിയാണെന്നും എംടി രമേശ് ആരോപിച്ചു. ഈ വ്യവസായി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്നും എംടി രമേശ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രി ധനമന്ത്രിക്കെതിരേ കൊടുപ്പിച്ച പരാതിയാണിതെന്നും അപ്പോള്‍ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് മുഖ്യമന്ത്രിയെ തന്നെയാണെന്നും എംടി രമേശ് സ്ഥാപിക്കുന്നു. സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന മന്ത്രിയാണ് തോമസ് ഐസക്കെന്നും രമേശ് പറഞ്ഞു.

എംടി രമേശിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല.അതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. കെ.എസ്.എഫ്.ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്, ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബെനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റയ്ഡ് നടന്നത്. അപ്പോ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോ ?

കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി.റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല,റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെങ്കില്‍ മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്, സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന ഒരു മന്ത്രി, പിന്നെ മന്ത്രി സഭയ്‌ക്കെന്ത് കൂട്ടുത്തരവാദിത്വമാണുള്ളത്.

ധനമന്ത്രിയെന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങിനെ ഭയപ്പെടുന്നത്.കെ.എസ്.എഫ്.ഇ ചിട്ടികളും സ്വര്‍ണ്ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെ.എസ്.എഫ്.ഇയില്‍ നടക്കുന്നത്. കോഴിയെ കട്ടവന്റെ തലയില്‍ പൂടയെന്ന് ആരോ പറഞ്ഞപ്പോള്‍ ധനമന്ത്രി സ്വന്തം തല തപ്പി നോക്കുന്നതെന്തിനാണ്, ഏതായാലും വട്ട് ധനമന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് മാത്രമാണ് സി.പി.എമ്മിലെ പ്രശ്‌നം, കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാണ്, ഇതിനിടയില്‍ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം, അതിന് ശക്തമായ അന്വേഷണം നടക്കണം


Similar News