പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

500 കിലോ വാട്ടിന് മുകളില്‍ സോളാര്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലെ നെറ്റ് മീറ്റര്‍ റീഡിങിന് പകരം ഗ്രോസ് മീറ്റര്‍ റീഡിങ് സമ്പ്രദായം നടപ്പിലാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ.

Update: 2022-07-25 03:14 GMT

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിക്കുണ്ടായിരുന്ന ഇളവുകള്‍ നിലനിര്‍ത്തി സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്‍. ഇളവുകൾ വെട്ടിക്കുറയ്ക്കാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ കമ്മിഷന്‍ തത്കാലം അംഗീകരിച്ചില്ല. ഉപഭോക്താക്കളിൽ നിന്ന് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പാരമ്പര്യേതര ഊര്‍ജോത്പാദന ഭേദഗതി ചട്ടത്തില്‍ മാറ്റം വരുത്തി പുതിയ വിജ്ഞാപനമിറക്കിയത്.

500 കിലോ വാട്ടിന് മുകളില്‍ സോളാര്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലെ നെറ്റ് മീറ്റര്‍ റീഡിങിന് പകരം ഗ്രോസ് മീറ്റര്‍ റീഡിങ് സമ്പ്രദായം നടപ്പിലാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. ഇങ്ങനെ വന്നാല്‍ സാധാരണ ഉപഭോക്താവിനെ പോലെ സോളാ‍ർ പാനൽ ഉടമയും കെഎസ്ഇബിയിൽ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് സാധാരണ നിരക്ക് അടക്കേണ്ടി വരും. ഇവർക്ക് സബ്സിഡി ലഭിക്കില്ല. ഇതോടെ ബോര്‍ഡിന് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്കു കുറയും.

ഈ മാസം 11ന് എറണാകുളത്ത് നടന്ന കമ്മിഷന്‍റെ ഹിയറിങില്‍ സോളാര്‍ ഉടമകള്‍ കെഎസ്ഇബിയുടെ ഈ ശുപാര്‍ശകളെ എതിര്‍ത്തിരുന്നു. പിന്നാലെയാണ് കമ്മിഷന്‍ പുതിയ വിജ്ഞാപനമിറക്കിയത്. 500 കിലോ വാട്ട് എന്നത് 1 മെഗാ വാട്ട് ആയി ഉയര്‍ത്തിയത്. ഗ്രോസ് മീറ്റര്‍ റീഡിങ് തത്കാലം നടപ്പാക്കേണ്ടതില്ലെന്നും നെറ്റ് മീറ്റര്‍ റീഡിങ് മതിയെന്നും തീരുമാനിച്ചു.

അതിനോടൊപ്പം അധികമായി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് അല്ലാതെ മൂന്നാമതൊരാള്‍ക്ക് വില്‍ക്കാനുള്ള വ്യവസ്ഥയും കൊണ്ടു വന്നു. ഇത്തരം ഇടപാടുകൾക്ക് ഗ്രോസ് മീറ്റര്‍ റീഡിങ്ങാവും നടക്കുക. വിജ്ഞാപനം ആഗസ്ത് മാസം 1ന് പ്രാബല്യത്തിൽ വരും.