ദിവസവും കേള്‍ക്കുന്നതാണ് ചാണക സംഘിയെന്ന്; കേള്‍ക്കുമ്പോള്‍ സന്തോഷം വരുമെന്ന് കൃഷ്ണകുമാര്‍

അപ്പോള്‍ ഈ കൃഷിയിടങ്ങളില്‍ എല്ലാം, ഏത് ചെടികള്‍ക്കും വളമിടണം. അത് നോക്കുമ്പോള്‍ ലോകത്തിലെ, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വളം കാലി വളമാണ്. അതില്‍ നോക്കുമ്പോള്‍ ഏറ്റവും നല്ലത് ചാണക വളമാണ്.

Update: 2020-12-20 13:29 GMT

തിരുവനന്തപുരം: ബിജെപി അനുഭാവത്തിന്റെ പേരില്‍ തന്നെ ചാണകസംഘിയെന്ന വിളിക്കുന്നതിനോട് പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. ചാണകമാണ് ഭക്ഷണമായി മാറുന്നതെന്നും അത് എല്ലാവരിലുമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

എല്ലാം ദിവസവും കേള്‍ക്കുന്നതാണ് സംഘിയെന്നും ചാണക സംഘിയെന്നും. എനിക്കത് കേള്‍ക്കുമ്പോള്‍ സന്തോഷവും വരും ചിരിയും വരും. ഞാനീ സമയത്ത് സദ് ഗുരു, അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ എഴുതിയതില്‍ നിന്നൊരു അംശം എടുത്താണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. നമ്മള്‍ മനുഷ്യര്‍ നമ്മള്‍ ഭക്ഷണം കഴിക്കുമല്ലോ. ഞാനിപ്പം ഒരു മാങ്ങ കഴിക്കുകയാണ്. മാങ്ങ ശരീരത്തിനകത്ത് പോവുകയാണ്. അത് ശരീരത്തില്‍ എത്തുമ്പോള്‍ ആ മാങ്ങ ഞാന്‍ ആവും. ഞാന്‍ ഇന്ന് ചോറും കറിയുമാണ് കഴിച്ചതെങ്കില്‍ അത് ശരീരത്തില്‍ എത്തുമ്പോള്‍ ആ ചോറ് ഞാനാകും. എന്ത് ഞാന്‍ ഭക്ഷിക്കുന്നോ അത് ഞാനാകും. ഇത് എല്ലാവരുടെയും ജീവിതത്തില്‍ അങ്ങനെയാണ്. എല്ലാവരും എന്ത് ഭക്ഷണം കഴിച്ചാലും അത് അവരായി മാറുകയാണ്.

അപ്പോള്‍ ഈ കൃഷിയിടങ്ങളില്‍ എല്ലാം, ഏത് ചെടികള്‍ക്കും വളമിടണം. അത് നോക്കുമ്പോള്‍ ലോകത്തിലെ, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വളം കാലി വളമാണ്. അതില്‍ നോക്കുമ്പോള്‍ ഏറ്റവും നല്ലത് ചാണക വളമാണ്. ഇതാണ് അരിയായി മാറുന്നത്. എല്ലാ ഭക്ഷണവുമായി മാറുന്നത്. അപ്പോള്‍ ഭക്ഷ്യ വസ്തുവെന്നത് ആ ചാണകത്തിന്റെ ഒരു ട്രാന്‍സ്‌ഫോര്‍മേഷനാണ്. ഫോം മാറി. അതാണ് നമ്മളിലേക്ക് വന്ന് നമ്മളാവുന്നത്.

അതായത് ഒരോ വ്യക്തിയെയും എടുത്തു നോക്കുമ്പോള്‍ അവരില്‍ ചാണകമുണ്ട്. അപ്പോൾ ഈ ചാണകം എന്ന് പറയുന്നത് ഞാനും ചാണകം, നീയും ചാണകം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം. ഇന്നത്തെ കാലത്ത് സംഘി ചാണകമുണ്ട്. കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്. സുഡാപ്പി ചാണകമുണ്ട്. അത് ഏത് വേണമെന്ന് ആര്‍ക്കും തിരെഞ്ഞെടുക്കാം. ഇതാണ് എനിക്ക് സംഘി ചാണകത്തെ കുറിച്ച് പറയാനുള്ളത്. എല്ലാവരും ചാണകം. ചാണകമേ ഉലകം എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.