മറ്റത്തൂരില്‍ കെപിസിസി സമവായം; ബിജെപി പിന്തുണയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് നാളെ രാജിവയ്ക്കും

Update: 2026-01-02 17:34 GMT

തൃശൂര്‍: മറ്റത്തൂരിലെ കോണ്‍ഗ്രസ് -ബിജെപി സഖ്യത്തില്‍ കെപിസിസി സമവായം. ബിജെപി പിന്തുണയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് നാളെ രാജിവയ്ക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വിമതയായി മല്‍സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിര്‍ദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സംഖ്യ ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും, ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും.

കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോണ്‍ എംഎല്‍എയുമായി വിമത നേതാവ് ടി.എം ചന്ദ്രന്‍ അടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്. വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതര്‍ക്ക് കെപിസിസി ഉറപ്പു നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.