കോഴിക്കോട് ഉഷ്ണതരംഗ മുന്നറിയിപ്പ്; ഇന്നും നാളെയും പകല്‍സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക

ചൂടുകൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യരശ്മികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Update: 2020-03-18 09:46 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍തന്നെ കഴിയണമെന്നും ചൂടുകൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യരശ്മികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും ജില്ലാ കലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു.

കോഴിക്കോട് ജില്ലയിലാകെ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും (കെട്ടിടനിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ട്രാഫിക്ക് പോലിസ്, ഹോംഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, തുടങ്ങിയ വിഭാഗങ്ങള്‍) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍

1. നിര്‍മാണത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലിസുകാര്‍, മാധ്യമറിപോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പിലെ വാഹന പരിശോധനാ വിഭാഗം, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍, ഇരുചക്രവാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമമെടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

2. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൈയില്‍ കരുതുകയും ചെയ്യണം. അതുവഴി നിര്‍ജലീകരണം ഒഴിവാക്കാന്‍ സാധിക്കും.

3. നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക.

4. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക.

5. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.

6. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

7. പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം.

8. ചൂടുകൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യരശ്മികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

9. സംസ്ഥാനത്തെ തൊഴില്‍സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കാന്‍ തൊഴില്‍ദാതാക്കള്‍ സന്നദ്ധരാവണം.

10. പുറംതൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകാപരമായ ജനകീയപ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്‌കാരിക, സാമൂഹികസംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാം.

11. നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുക.

12. നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി പ്രോല്‍സാഹിപ്പിക്കണം.

13. വളര്‍ത്തുമൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പുവരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.

14. ചൂടുമൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കാനും വൈദ്യസഹായമെത്തിക്കാനും ശ്രദ്ധിക്കുക.  

Tags: