കോളിയൂർ കൊലപാതകം: ഒന്നാംപ്രതിക്ക് തൂക്കുകയർ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്ത് വീട്ടിൽ കൊലുസുബിനു എന്നു വിളിക്കുന്ന അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

Update: 2019-04-11 12:13 GMT

തിരുവനന്തപുരം: കോവളം കോളിയൂരിൽ  ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് തൂക്കുകയർ. രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്ത് വീട്ടിൽ കൊലുസുബിനു എന്നു വിളിക്കുന്ന അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 

കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്നാണ് ശിക്ഷ വിധിച്ചത്. ഇവർക്കെതിരായി ഭവനഭേദനം, കൊലപാതകശ്രമം, കൊലപാതകം, കവർച്ച, പീഡനത്തിനായി ഇരയെ മൃതപ്രായയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻ ജഡ്ജ് മിനി എസ് ദാസ് ചൂണ്ടിക്കാട്ടി.

2016 ജൂലൈ ഏഴിനാണ് കുറ്റകൃത്യം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന പ്രതികൾ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. അടുത്തു കിടന്ന ഭാര്യയെ ചുറ്റിക, പാര എന്നിവ ഉപയോഗിച്ച് തലയ്ക്കടിച്ച്‌ ബോധം കെടുത്തി. തുടർന്ന് ഒന്നാം പ്രതി അനിൽകുമാർ ഇവരെ പീഡിപ്പിച്ചു. താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ കുരിശും മോഷ്ടിച്ച് തിരുനെൽവേലിയിലെ ജുവലറിയിൽ വിറ്റു. സൗത്ത് സോൺ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News