ജോസഫ് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു; തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് മാണി

പി ജെ ജോസഫ് തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കള്‍ എല്ലാവരുമായും ആലോചിച്ചാണ് ചാഴിക്കാടനെ നിശ്ചയിച്ചത്.

Update: 2019-03-11 17:44 GMT

കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. പി ജെ ജോസഫ് തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കള്‍ എല്ലാവരുമായും ആലോചിച്ചാണ് ചാഴിക്കാടനെ നിശ്ചയിച്ചത്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ.

ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം വികാരപരമായി ചിന്തിക്കുമെന്ന് കരുതുന്നില്ല. പി ജെ ജോസഫുമായും മോന്‍സ് ജോസഫുമായും സംസാരിച്ചിട്ടുണ്ട്. പല രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സുഗമമായും നീതിനിഷ്ടമായും രമ്യമായും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. പി ജെ ജോസഫ് സീറ്റ് ചോദിച്ചതായി അറിഞ്ഞതു മുതല്‍ നേതാക്കള്‍ എല്ലാവരും തന്നെ വന്നുകണ്ടിരുന്നു. ജില്ലയ്ക്കു വെളിയിലുള്ള ആളുകള്‍ക്ക് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും മാണി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News