കോട്ടയം ജില്ലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു; കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരും

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ഉപയോഗിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക, അനാവശ്യമായി കൂട്ടംകൂടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ പിഴ ഇടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരും.

Update: 2020-11-16 03:47 GMT

കോട്ടയം: കൊവിഡ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ക്രിമിനല്‍ നടപടി നിയമം 144 പ്രകാരം കോട്ടയം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധാനജ്ഞയുടെ കാലാവധി ഞായറാഴ്ച അര്‍ധരാത്രി അവസാനിച്ചു. നിരോധനാജ്ഞ നീട്ടില്ലെന്നും രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു.

നിരോധനാജ്ഞയുടെയും കൊവിഡ് പ്രതിരോധ നടപടികളുടെയും നിര്‍വഹണം ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തന കാലാവധി തീര്‍ന്നെങ്കിലും മുന്‍പ് നിലവിലുണ്ടായിരുന്നതുപോലെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കും.

എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിന് ക്വിക്ക് റെസ്‌പോണ്‍സ് ടീമുകളുണ്ടാവും. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ഉപയോഗിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക, അനാവശ്യമായി കൂട്ടംകൂടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ പിഴ ഇടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരും.

സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ സേവനം ജില്ലയില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി കലക്ടര്‍ പറഞ്ഞു. ഇതുവരെ കൊവിഡ് രോഗപ്രതിരോധ നിര്‍ദേശലംഘനങ്ങളുമായി ബന്ധപ്പെട്ട് 31,494 പേര്‍ക്കെതിരേ ഇവര്‍ നടപടി സ്വീകരിച്ചു.

Tags:    

Similar News