കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

Update: 2019-11-07 01:01 GMT

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടെയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടെയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോളിയെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയെ എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.

11ാം തിയ്യതി രാവിലെ 11 മണിക്കുള്ളില്‍ ജോളിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലന്‍മാരുടെയും സാന്നിധ്യത്തില്‍ ജോളിയുടെ ഒപ്പും, കൈയക്ഷരവും ഇന്നലെ കോടതിയില്‍വച്ചുതന്നെ രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാത്യുവിന്റെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും പോലിസ് പരിശോധിച്ചുവരികയാണ്. അതേസമയം, സിലി കൊലപാതക കേസില്‍ മൂന്നുദിവസത്തെ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി പ്രജികുമാറിനെയും വടകര തീരദേശ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്യുന്നുണ്ട്.  

Tags:    

Similar News