കോന്നി ഉപതിരഞ്ഞെടുപ്പ്: കരുക്കൾ നീക്കി മുന്നണികൾ

യുഡിഎഫും എൽഡിഎഫും എൻഡിഎയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റ് നിലനിർത്താനാണ് യുഡിഎഫ് നീക്കമെങ്കിൽ 1996ൽ നഷ്ടമായ സീറ്റ് പിടിച്ചെടുക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

Update: 2019-08-06 07:14 GMT

കോന്നി: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോന്നിയിൽ കരുക്കൾ നീക്കി മുന്നണികൾ. യുഡിഎഫും എൽഡിഎഫും എൻഡിഎയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റ് നിലനിർത്താനാണ് യുഡിഎഫ് നീക്കമെങ്കിൽ 1996ൽ നഷ്ടമായ സീറ്റ് പിടിച്ചെടുക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അടൂർ പ്രകാശ് പാർലമെന്റിലേക്ക് ചുവടുമാറിയതും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. കരുത്തരായ സ്ഥാനാർഥികളെ ഉയർത്തിക്കാട്ടാനില്ലാത്തതാണ് ഇരു മുന്നണികളും നേരിടുന്ന വെല്ലുവിളി.

കോന്നിയിൽ അതീവശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങേണ്ടസമയം കഴിഞ്ഞതായി കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗം വിലയിരുത്തിയിരുന്നു. അടുത്തമാസം ജില്ലാജാഥ നടത്താനും പഞ്ചായത്തുകളിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിനും തീരുമാനമായി. മണ്ഡലത്തിലെ നിലവിലെ പ്രവർത്തനങ്ങളെ മിക്ക ഘടകകക്ഷിനേതാക്കളും വിമർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കിട്ടിയ നേരിയ ഭൂരിപക്ഷത്തെ അപകടസൂചനയായി പലരും ചൂണ്ടിക്കാട്ടി. സിപിഎം പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും യുഡിഎഫ് ക്യാംപ് ഉണർന്നിട്ടില്ല. സിപിഎം നടപ്പാക്കുന്ന ജനവിരുദ്ധനടപടികളും തട്ടിപ്പുകളും മുൻനിർത്തി വ്യാപകപ്രചാരണം നടത്തണം. സാമുദായികഭിന്നിപ്പുണ്ടാക്കി ചെങ്ങന്നൂർ മോഡൽ ആവർത്തിക്കാനുള്ള സിപിഎം ശ്രമത്തെ തുടക്കത്തിൽത്തന്നെ തടയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

അതേസമയം, കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ മണ്ഡലത്തിലെ പ്രധാന സിപിഎം പ്രവർത്തകരുടെ യോഗം കോന്നിയിൽ ചേർന്നിരുന്നു. ബ്രാഞ്ച് സെക്രട്ടറി മുതലുള്ളവരായിരുന്നു പങ്കെടുത്തത്. ചെങ്ങന്നൂർ മോഡൽ പ്രചാരണമാണ് കോന്നിയിലും സിപിഎം നടപ്പാക്കുകയെന്നാണ് സൂചന. കോന്നി മണ്ഡലത്തിലെ സിപിഎം കമ്മിറ്റികൾക്ക് പുറമേ കോഴഞ്ചേരി, റാന്നി, അടൂർ, പത്തനംതിട്ട, കൊടുമൺ പ്രദേശങ്ങളിലെ പ്രധാന പ്രവർത്തകരെയും യോഗത്തിൽ പങ്കെടുപ്പിച്ചിരുന്നു. സമീപ ജില്ലകളിൽനിന്നുള്ള പ്രവർത്തകരും പ്രചാരണങ്ങളിൽ സജീവമായുണ്ടാകും. വനിതകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ചുമതലയിലുള്ള സ്ക്വാഡുകളും പ്രചാരണത്തിൽ ഉൾപ്പെടുത്തും. ആദ്യഘട്ടമെന്ന നിലയിൽ വോട്ടേഴ്സ്‌ ലിസ്റ്റ് പരിശോധിച്ച് ബൂത്ത് തലത്തിൽ പുതിയ വോട്ടർമാരെ ചേർക്കും. കെ കെ രാഗേഷ്, എ പ്രദീപ്‌കുമാർ എംഎൽഎ, എൻ ചന്ദ്രൻ തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും.

മണ്ഡലത്തിൽ എൻഡിഎ ക്യാംപും അമിത പ്രതീക്ഷയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ വോട്ടുവിഹിതം ക്രമാതീതമായി ഉയർന്നത് ബിജെപി നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്. ശോഭാ സുരേന്ദ്രനെ മൽസര രംഗത്ത് ഇറക്കിയേക്കുമെന്നാണ് സൂചന.

Tags:    

Similar News