പാഞ്ഞുവന്ന വാനിടിക്കാതെ തലനാരിഴയ്‌ക്കൊരു രക്ഷപ്പെടല്‍; ലോകം തിരഞ്ഞ ആ ഭാഗ്യവാന്‍ ഇതാണ്

കൊല്ലം ചവറ മേനാമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാര്‍ (52) ആണ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ദൃശ്യങ്ങളിലെ വ്യക്തി. നിര്‍മാണത്തൊഴിലാളിയായ ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തി ചവറയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

Update: 2020-08-24 05:58 GMT

കൊല്ലം: ദേശീയപാതയില്‍ നിയന്ത്രണംവിട്ട് പാഞ്ഞുവന്ന മിനിവാന്‍ കാല്‍നടയാത്രക്കാരന്റെ അരികിലൂടെ പാഞ്ഞുപോവുന്നതും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ്. അദ്ഭുതമായി രക്ഷപ്പെട്ട ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തുന്നതിനായുള്ള തിരച്ചിലിലായിരുന്നു നാട്ടുകാരും സോഷ്യല്‍ മീഡിയ ഒന്നടങ്കവും. ഒടുവില്‍ പുതുജന്‍മം കിട്ടിയ ആ ഭാഗ്യവാനെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. കൊല്ലം ചവറ മേനാമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാര്‍ (52) ആണ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ദൃശ്യങ്ങളിലെ വ്യക്തിയെന്ന് സര്‍ക്കിള്‍ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

നിര്‍മാണത്തൊഴിലാളിയായ ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍നിന്നെത്തി ചവറയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെ നിര്‍മാണത്തൊഴിലാളിയായ ശ്രീകുമാര്‍ ജോലിക്ക് പോവുന്നതിനിടെയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ചവറ തട്ടാശ്ശേരിക്ക് സമീപത്തെ നിരീക്ഷണകാമറയില്‍ പതിയുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കില്‍ നല്ലേഴ്ത്ത്മുക്കിലെത്തിയശേഷം തട്ടാശ്ശേരിയിലെ ഒരുവീട്ടില്‍ ജോലിക്കായി കൈയിലൊരു സഞ്ചിയും മുഴക്കോലുമായി റോഡരികിലൂടെ ശങ്കരമംഗലം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്നു ശ്രീകുമാര്‍.

അമ്പലത്തില്‍ തൊഴുതശേഷം റോഡിലേക്ക് കയറിയതായിരുന്നു ശ്രീകുമാര്‍. പിന്നിലൂടെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ പിക്കപ്പ് വാന്‍, റോഡുവിട്ട് ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തുകൂടി ശ്രീകുമാറിന്റെ ഇടതുവശംചേര്‍ന്ന് ഇടിച്ചുതെറിപ്പിച്ചെന്ന് തോന്നുംവിധം പാഞ്ഞുപോവുന്നതാണ് ദൃശ്യത്തിലുള്ളത്. വാഹനം കടന്നുപോവുമ്പോള്‍ ഒന്നുമറിയാതെ നടന്നുപോവുന്ന ശ്രീകുമാറിനെയും കാണാം.

സമീപത്ത് പോലിസിന്റെ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്ന തൂണ്‍ ഇടിച്ചുവീഴ്ത്തി വാഹനം മറിയാതെ വീണ്ടും ദേശീയപാതയിലേക്കുകയറി കുറച്ചുദൂരം ഓടി. ഇതുകണ്ട് പകച്ചുനിന്ന ശ്രീകുമാര്‍, കാര്യം മനസ്സിലായപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ വന്ന മിനിവാന്‍ ചീറിപ്പാഞ്ഞുപോയത് മാത്രമാണ് കുമാറിന് ഓര്‍മയുള്ളത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവത്തിന്റെ ഞെട്ടലില്‍ തിരിഞ്ഞോടിയ തനിക്ക് കുറച്ചുസമയത്തേക്ക് തലകറങ്ങുന്നതുപോലെയാണ് തോന്നിയതെന്ന് കുമാര്‍ പറയുന്നു.

ദൈവത്തിന്റെ അദൃശ്യകരങ്ങളാണ് രക്ഷപ്പെടുത്തിയതെന്ന് ശ്രീകുമാറും കുടുംബവും പറയുന്നു. വീഡിയോ കണ്ടപ്പോഴാണ് അപകടത്തിന്റെ തീവ്രത മനസ്സിലായതെന്ന് ശ്രീകുമാറിന്റെ ഭാര്യ താര, മക്കളായ അഖില്‍കുമാര്‍, അശ്വതി, മരുമകള്‍ രേഷ്മ എന്നിവര്‍ പറഞ്ഞു. പാലുമായിപ്പോയ ചങ്ങനാശ്ശേരിയിലുള്ള വാഹനമാണ് നിയന്ത്രണംവിട്ട് അപകടം വരുത്തിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം. ആളപായമില്ലാത്തതിനാലും കാമറ പുനസ്ഥാപിച്ചുനല്‍കാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പോലിസ് പറഞ്ഞു. 

Tags: