കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്

പരിക്കേറ്റ 60 പേർ കടയ്ക്കൽ താലുക്ക് ആശുപത്രിയിലും 41 പേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസയിലാണ്.

Update: 2022-05-30 17:07 GMT

കൊല്ലം: കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നൂറോളം പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുൻ വശത്താണ് അപകടം. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസും തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ 60 പേർ കടയ്ക്കൽ താലുക്ക് ആശുപത്രിയിലും 41 പേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസയിലാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ​ഗുരുതരമാണ്. ഒരു കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട് കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരുക്കുണ്ട്.

ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ക്ക് ആണ് കൂടുതലും പരുക്ക്. ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ ഗതാഗതം നിലച്ചു.