കെ എം ബഷീറിന്റെ മരണം: മ്യൂസിയം എസ്‌ഐയെ പ്രതിചേര്‍ക്കണമെന്ന ഹരജിയില്‍ അന്വേഷണസംഘത്തോട് വിശദീകരണം തേടി

ശ്രീറാമിന്റെ രക്തപരിശോധന വൈകിപ്പിച്ച് തെളിവുനശിപ്പിച്ചതിനും എഫ്‌ഐആര്‍ വൈകിപ്പിച്ചതിനും അന്വേഷണസംഘത്തലവന്‍ ഈമാസം 25ന് വിശദീകരണം ബോധിപ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്.

Update: 2019-09-07 18:04 GMT

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിച്ചതിന് മ്യൂസിയം ക്രൈം എസ്‌ഐ ജയപ്രകാശിനെ നരഹത്യാക്കേസില്‍ പ്രതിചേര്‍ക്കണമെന്ന ഹരജിയില്‍ പ്രത്യേക അന്വേഷണസംഘം വിശദീകരണം ബോധിപ്പിക്കണമെന്ന് കോടതി ഉത്തരവ്. ശ്രീറാമിന്റെ രക്തപരിശോധന വൈകിപ്പിച്ച് തെളിവുനശിപ്പിച്ചതിനും എഫ്‌ഐആര്‍ വൈകിപ്പിച്ചതിനും അന്വേഷണസംഘത്തലവന്‍ ഈമാസം 25ന് വിശദീകരണം ബോധിപ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. സിറാജ് മാനേജ്‌മെന്റിന് വേണ്ടി യൂനിറ്റ് ചീഫ് സെയ്ഫുദ്ദീന്‍ ഹാജി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ തെളിവ് നശിപ്പിച്ചതിനും ഗുഢാലോചന നടത്തിയതിനും മ്യൂസിയം ക്രൈം എസ്‌ഐയെ പ്രതിചേര്‍ത്ത് കെസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപോര്‍ട്ട് വിവാദമായിരുന്നു. സംഭവത്തില്‍ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി മൊഴികൊടുക്കാന്‍ വൈകിയതാണ് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകാന്‍ കാരണമെന്ന നിലയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന (120 ബി), തെളിവുനശിപ്പിക്കല്‍ (201) എന്നീ വകുപ്പുകള്‍ ശ്രീറാം വെങ്കിട്ടരാമന്‍, വഫാ ഫിറോസ്, ക്രൈം എസ്‌ഐ ജയപ്രകാശ് എന്നിവര്‍ക്കെതിരേ കൂടുതലായി ചുമത്തി നരഹത്യാ കേസില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.  

Tags:    

Similar News