കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്

വൃത്തിഹീനമായ സാഹചര്യത്തിലാണ് കിറ്റക്സിലെ തൊഴിലാളികൾ താമസിക്കേണ്ടി വരുന്നത്.

Update: 2021-06-08 11:22 GMT

എറണാകുളം: കിറ്റെക്‌സ് കമ്പനി കോംപൗണ്ടിലെ തൊഴിലാളി ലയങ്ങളിൽ ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 9.15 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുന്നത്. ഏകദേശം 1 മണി വരെ പരിശോധന തുടര്‍ന്നുവെന്നാണ് വിവരം.

ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കിറ്റക്സിലെ തൊഴിലാളികൾ താമസിക്കേണ്ടി വരുന്നത്. കോണ്‍ക്രീറ്റ് ചെയ്ത നിലം പൊട്ടിപൊളിഞ്ഞ് വൃത്തി ഹീനമായ നിലയിലാണ്. കുളിമുറികളില്‍ നിന്നുള്ള വെള്ളവും കെട്ടിടത്തിന്റെ പരിസരത്തേക്ക് തന്നെയാണ് ഒഴുക്കി വിടുന്നത്.

കിറ്റെ്ക്‌സ് ഗ്രൂപ്പിലെ തൊഴിലാളി ലയങ്ങളിലെ മനുഷ്യത്വരഹിത, തൊഴിലാളിവിരുദ്ധ സമീപനത്തെ കുറിച്ച് ജൂണ്‍ 5 നായിരുന്നു റിപോര്‍ട്ടുകൾ പുറത്തുവന്നത്. ഇത് വലിയ ചര്‍ച്ചയായതോടെ കമ്പനി തകൃതിയായി അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ധൃതിപിടിച്ച് ലയങ്ങളുടെ പുറത്ത് പെയിന്റ് അടിക്കാനും വെള്ളത്തിന്റെ പൈപ്പ് ലൈനുകള്‍ക്ക് ചുറ്റുമായി അണുവിമുക്തമാക്കാനും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.