എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു
1971ല്‍ ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്.
കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
1971ല്‍ ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്. അത് സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാകേസ് ആയിമാറി. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍ പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
ഭൂപരിഷ്‌കരണ നിയമപ്രകാരം കാസര്‍ഗോഡിന് സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു.
കേസില്‍ വിധി പറഞ്ഞുകൊണ്ട് പൊതുആവശ്യങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയുടെ ഭാഗം നാലില്‍ പറയുന്ന നിര്‍ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വിധിച്ചു.
അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറല്‍ സ്വഭാവം തുടങ്ങിയവയില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിന് ഇല്ലെന്നും കണ്ടെത്തി. 68 ദിവസം നീണ്ടുനിന്ന വാദം നയിച്ചവരില്‍ പ്രമുഖന്‍ നാനി പാല്‍ഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് കേട്ടത്.
