സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പരമാവധി കുറച്ച് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2025 ഓടെ കെഎസ്ആര്‍ടിസിയുടെ 6000 ബസുകള്‍ വൈദ്യുതിയിലേക്ക് മാറ്റുന്ന നടപടി ഇതോടെ ആരംഭിക്കും.

Update: 2019-03-05 17:03 GMT

തിരുവനന്തപുരം: ആഗോളതാപനത്തിന്റെ സാഹചര്യത്തില്‍ പരിസ്ഥിതി മലിനീകരണം കുറച്ച് പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. നേരത്തെ അംഗീകരിച്ച കരട് നയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമനയം അംഗീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പരമാവധി കുറച്ച് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2025 ഓടെ കെഎസ്ആര്‍ടിസിയുടെ 6000 ബസുകള്‍ വൈദ്യുതിയിലേക്ക് മാറ്റുന്ന നടപടി ഇതോടെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വൈദ്യുതി അധിഷ്ടിതമാക്കും. ഇ-റിക്ഷ, ഇലക്ട്രിക് കാറുകള്‍, ബൈക്കുകള്‍ തുടങ്ങി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഈ പോളിസിയുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി സംസ്ഥാനത്ത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ഇബിയുടെ സഹായത്തോടെ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്നതിനും കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ സഹായത്തോടെ ഇ-റിക്ഷകള്‍ വ്യാപിപ്പിക്കുന്നതിനും ഇലക്ട്രിക് പോളിസി ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം ആരംഭിക്കും.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കാനും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതിയില്‍ 25 ശതമാനം ഇളവ് അനുവദിക്കാനും സംസ്ഥാന ബജറ്റിലും നിര്‍ദ്ദേശമുണ്ട്. തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങളുടെയും വാഹനത്തിന്റെ ഭാഗങ്ങളുടെയും നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കും. കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ കീഴില്‍ ഇ-ഓട്ടോകളുടെ നിര്‍മ്മാണം, ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍, പവര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുള്ള യൂനിറ്റുകള്‍, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, സെല്‍ ടെക്‌നോളജി തുടങ്ങി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ യൂനിറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കാനാവും. ഇത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ടിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് യുവാക്കള്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യും.

Tags:    

Similar News