കേരളാ സ്‌റ്റോറി 2; സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട സിനിമ'; കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കും, 'ഡല്‍ഹിയില്‍ മമ്മി, കേരളത്തില്‍ യമ്മി': ജോണ്‍ ബ്രിട്ടാസ്

Update: 2026-02-24 08:45 GMT

ന്യൂഡല്‍ഹി: കേരള സ്റ്റോറി 2വിനെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമല്ല, സെപ്റ്റിക് ടാങ്ക് മൂവിയാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കേരള സ്റ്റോറി വിവാദത്തില്‍ എന്‍ഡി ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.

''സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട സിനിമയായ കേരള സ്റ്റോറി 2 പ്രൊമോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായത്. ബീഫാണ് ഇപ്പോള്‍ പ്രമോഷന്റെ കേന്ദ്രബിന്ദു.

കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കും, അതിന് നിരോധനം ആവശ്യപ്പെടാറില്ല. 'ഡല്‍ഹിയില്‍ മമ്മി, കേരളത്തില്‍ യമ്മി'' എന്ന രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണം' എന്നാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.ബീഫ് കയറ്റുമതിയുടെ 59 ശതമാനവും ഇരട്ട എഞ്ചിന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയുടെ വിഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

''ആദ്യ ഭാഗം പുറത്തിറങ്ങിയ സമയത്ത് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് 33000 പെണ്‍കുട്ടികളെ മതം പരിവര്‍ത്തനം നടത്തി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി എന്നാണ്. പിന്നെയത് രണ്ടോ മൂന്നോ സ്ത്രീകളെന്നായി. അതും നിലനില്‍ക്കുന്ന വാദമായിരുന്നില്ല. ഇപ്പോള്‍ കേരള സ്റ്റോറി 2വിന്റെ ട്രെയിലറില്‍ പറയുന്നത് നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുവെന്നാണ്. ഇരകളെന്ന് പറഞ്ഞ് അവര്‍ കുറച്ചുപേരെ കൊണ്ടു വന്നു. പക്ഷെ ആ ഇരകളില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുമുള്ളവരല്ല'' എന്നാണ് ജോണ്‍ ബ്രിട്ടാസ് ചനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

അവരുടെ ലക്ഷ്യം മുസ് ലിംങ്ങളെ പ്രശ്നക്കാരായി ചിത്രീകരിക്കുകയും ഒരു സംസ്ഥാനത്തിന്റെ ഇമേജ് തകര്‍ക്കുകയുമാണ്. സാമൂഹിക സഹവര്‍ത്തിത്വത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. ഇതൊരു പ്രൊപ്പഗാണ്ട ചിത്രമല്ല, ഇതൊരു സെപ്റ്റിക് ടാങ്ക് മൂവിയാണ്. അതിനും അപ്പുറത്താണ്. കാരണം പ്രെപ്പഗാണ്ട സിനിമയ്ക്കും ചില മര്യാദകളുണ്ടാകും. ഈ ചിത്രത്തിന് അതു പോലുമില്ല. സമൂഹത്തില്‍ വിഷം കുത്തിവെക്കുന്ന സിനിമയാണിതെന്നും ബ്രിട്ടാസ് പറഞ്ഞു.

കേരള സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള തിരക്കഥയുടെ ഭാഗമാണ് സിനിമ. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി തെളിയിക്കുന്ന ഒരൊറ്റ സംഭവം പോലുമില്ല. ഈ സിനിമകളൊക്കെ വരുന്നത് ഇലക്ഷന്‍ അടുക്കുമ്പോഴാണ്. കേരള സ്റ്റോറി പ്രൊമോട്ട് ചെയ്ത് പ്രധാനമന്ത്രിയായിരുന്നു. ഈ സിനിമയേയും ബിജെപി നേതാക്കള്‍ പ്രൊമോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും ബ്രിട്ടാസ് പറഞ്ഞു.







Tags: