മനുഷ്യാവകാശ കമ്മീഷന്‍ എന്ന വ്യാജ ബോര്‍ഡ് വെച്ച കാറിലെത്തി ഭീഷണി : പോലിസ് കമ്മീഷണറും ഗതാഗത കമ്മീഷണറും അന്വേഷിക്കണം:മനുഷ്യാവകാശ കമ്മീഷന്‍

കോതമംഗലം വെണ്ടുവഴി സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കി നല്‍കുന്ന ജോലി ചെയ്യുന്ന വയോധികയുടെ വിദേശത്തുള്ള മകനുമായി മറ്റാര്‍ക്കോ സാമ്പത്തിക തര്‍ക്കമുണ്ടെന്ന് പറഞ്ഞാണ് മനുഷ്യാവകാശ കമ്മീഷന്‍ എന്നെഴുതിയ വാഹനത്തില്‍ രണ്ടുപേര്‍ എത്തിയത്.

Update: 2022-07-26 12:05 GMT

കൊച്ചി: സര്‍ക്കാര്‍ വാഹനങ്ങളില്‍ വയ്ക്കുന്നതു പോലെ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്ന ചുവപ്പ് കളര്‍ ബോര്‍ഡ് വച്ച വാഹനത്തിലെത്തിയ രണ്ടു പേര്‍ വയോധികനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.കോതമംഗലം വെണ്ടുവഴി സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയും ഗതാഗത വകുപ്പ് കമ്മീഷണറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ എന്നോ അതിന് സദൃശ്യമായ മറ്റ് പേരുകള്‍ പറഞ്ഞോ പലരും ജനങ്ങളെ സമീപിക്കുന്നതായി ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കേസ് ഓഗസ്റ്റ് 30 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കി നല്‍കുന്ന ജോലി ചെയ്യുന്ന വയോധികയുടെ വിദേശത്തുള്ള മകനുമായി മറ്റാര്‍ക്കോ സാമ്പത്തിക തര്‍ക്കമുണ്ടെന്ന് പറഞ്ഞാണ് മനുഷ്യാവകാശ കമ്മീഷന്‍ എന്നെഴുതിയ വാഹനത്തില്‍ രണ്ടുപേര്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 6 നായിരുന്നു സംഭവം. തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വെണ്ടുവഴി സ്വദേശിനി സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News