ഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു

Update: 2022-06-29 12:04 GMT

കൊച്ചി:യഥാസമയം ചികില്‍സ ലഭിക്കാത്തതിനാല്‍ കേരളത്തില്‍ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടത്ത് സര്‍ക്കാരിന് നോട്ടീസയച്ചു.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

കാരുണ്യ ചികില്‍സാ പദ്ധതിയില്‍ നിന്നും ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം ഹീമോഫീലിയ രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നതത്രെ.രോഗി ആശുപത്രിയിലായാല്‍ മാത്രമേ ചികില്‍സയും മരുന്നും അനുവദിക്കേണ്ടതുള്ളൂവെന്ന ആശാധാരയിലെ വ്യവസ്ഥയാണ് ഹീമോഫീലിയ രോഗികളെ ബുദ്ധിമുട്ടിലാക്കിയതെന്നും പറയുന്നു.ആന്തരിക രക്ത സ്രാവമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകങ്ങളായ ഫാക്ടര്‍ 7, ഫാക്ടര്‍ 8, ഫാക്ടര്‍ 9 എന്നിവ രക്തത്തില്‍ കുറവായിരിക്കുന്നതാണ് രോഗ കാരണം. ഹീമോഫീലിയ ബാധിതരില്‍ സാധാരണ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഈ സമയത്ത് രോഗിക്ക് ആവശ്യമുള്ള ഫാക്ടര്‍ മരുന്നുകള്‍ കുത്തി വയ്ക്കണം.

ചികില്‍സക്ക് താമസമുണ്ടായാല്‍ ജീവന് ഭീഷണിയാവും. രക്തസ്രാവമുണ്ടാകുന്ന സമയത്ത് ഉപയോഗിക്കാനായി രണ്ട് ഡോസ് മരുന്ന് വീട്ടില്‍ കരുതണം.എന്നാല്‍ ആന്തരിക രക്തസ്രാവമുണ്ടായാല്‍ ആശുപത്രിയില്‍കിടക്കണമെന്നാണ് ആശാധാരയിലെ വ്യവസ്ഥ. ജില്ലകളില്‍ ഹീമോഫീലയ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരെയുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍ പ്രയാസമുണ്ട്. കാരുണ്യ രീതി പുനരാരംഭിച്ചാല്‍ ഹീമോഫീലിയ രോഗികള്‍ക്ക് യഥാസമയം സൗജന്യ ചികില്‍സ ലഭിക്കുമെന്ന് ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റന്‍ സെക്രട്ടറി വിനോദ് അരവിന്ദാക്ഷന്‍ പറഞ്ഞു.

Tags:    

Similar News