പി എസ് സി പരീക്ഷ ഇനി രണ്ട് ഘട്ടമായി നടത്തും; മാറ്റിവെച്ച പരീക്ഷകൾ സെപ്തംബർ മുതൽ നടത്തും
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ ഉണ്ടാകും.
തിരുവനന്തപുരം: പി എസ് സി പരീക്ഷകൾ ഇനി മുതൽ രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് ചെയർമാൻ എം കെ സക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീട്ടിവെച്ച പരീക്ഷകൾ സെപ്തംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. രണ്ടാംഘട്ടത്തില്‍ തസ്തികയ്ക്ക് അനുസരിച്ചാവും ചോദ്യങ്ങള്‍. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും ചെയർമാൻ പറഞ്ഞു.
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിൻ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങൾ ഉണ്ടാകും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്. കെഎഎസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
പി എസ് സി യിൽ അഴിമതിയും സ്വജനപക്ഷപാതവുമില്ല. ജോലി കിട്ടാത്തവരുടെ പരാതികൾ സ്വാഭാവികം. ഇത് പരിഹരിക്കാൻ പിഎസ്‌സിയിൽ സംവിധാനമില്ല. ബക്കറ്റിൽ ആരും ഒഴിവുകൾ ഇവിടെ കൊണ്ടുവച്ചിട്ടില്ല. റാങ്ക് പട്ടികകൾ എല്ലാം നിയമം അനുസരിച്ചാണ് തയ്യാറാക്കുന്നത്. ലിസ്റ്റുകളിൽ കൂടുതൽ പേർ ഉൾപ്പെടുന്നത് സ്വാഭാവികം. ഒഴിവിലെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. മുൻ കാലങ്ങളിൽ നടന്ന രീതി തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഉദ്യോഗാർത്ഥികളെ ഒപ്പംനിർത്തി പ്രശ്നമുണ്ടാക്കുന്നത് ആക്ഷേപകരം. ലിസ്റ്റിലുള്ളവരുടെ എണ്ണം ചുരുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
