വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് നാട്ടുകാരോട് ഗുണ്ടായിസം; പോലിസിനെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍
നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലിസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണം
കോഴിക്കോട്: കെ റെയിലിനെതിരേ പ്രതിഷേധം ഉയര്‍ത്തുന്നവരോടുള്ള കേരള പോലിസിന്‍റെ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലിസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കെ റെയിലിൽ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ല...
ഐപിസി സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണം.
വകുപ്പ് മന്ത്രി ഗുണ്ടയായതു കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലീസുകാരോട്, 'കെ പി' എന്നാൽ കേരള പോലീസ് എന്നാണ് അല്ലാതെ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ല.
അതേസമയം കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
അതിനിടെ സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പോലിസ് നടപടിക്കെതിരേ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പോലിസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ 2 പേരെ ഇനിയും വിട്ടയച്ചിട്ടില്ല. സ്റ്റേഷന് മുന്നിൽ പോലിസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു.
