വാളയാറിലെ സഹോദരിമാര്‍ക്ക് നീതി വേണം; നിയമവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം

വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

Update: 2019-10-28 01:15 GMT

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള നിയമവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തായിരുന്നു പ്രതിഷേധം. കേരള സൈബര്‍ വാരിയേഴ്‌സാണ് പെണ്‍കുട്ടികള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

http://www.keralalawsect.org എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ വെറുതെവിട്ടതിലുള്ള പ്രതിഷേധക്കുറിപ്പും സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികള്‍ കേരള സര്‍ക്കാരാണ്

എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റില്‍ പതിച്ചു.

അതേസമയം, വാളയാര്‍ കേസില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ നാല് പ്രതികളെയും വെറുതെവിട്ട സംഭവത്തില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. മതിയായ തെളിവുകള്‍ കിട്ടിയാല്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെന്നാണ് മന്ത്രി പറയുന്നത്. 

Tags:    

Similar News