കേരള സർക്കാരിന്റെയും കിഫ്ബിയുടെയും ക്രെഡിറ്റ് റേറ്റിങിൽ ഇടിവ്
കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരുകൾക്കുണ്ടായ സാമ്പത്തികഞെരുക്കം മാത്രമാണ് റേറ്റിങ് താത്കാലികമായി കുറഞ്ഞതിനു പിന്നിലെന്ന് കിഫ്ബി മേധാവി ഡോ. കെ.എം.എബ്രഹാം പ്രതികരിച്ചു.
തിരുവനന്തപുരം: കേരള സർക്കാരിന്റെയും കിഫ്ബിയുടെയും ക്രെഡിറ്റ് റേറ്റിങിൽ ഇടിവ്. പ്രമുഖ അമേരിക്കൻ ഏജൻസിയായ 'എസ് ആൻഡ് പി ഗ്ലോബൽ' കുറച്ചു. നിലവിൽ 'ബി.ബി എന്ന കാറ്റഗറിയിൽ ആയിരുന്നത് ഒരുപടി താഴ്ന്ന് 'ബി.ബി മൈനസ്' ആയി. ഒരു സർക്കാരിന്റെയോ സ്ഥാപനത്തിന്റെയോ കടംവാങ്ങൽ ശേഷിയുടെ വിലയിരുത്തലാണ് ക്രെഡിറ്റ് റേറ്റിങ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരുകൾക്കുണ്ടായ സാമ്പത്തികഞെരുക്കം മാത്രമാണ് റേറ്റിങ് താത്കാലികമായി കുറഞ്ഞതിനു പിന്നിലെന്ന് കിഫ്ബി മേധാവി ഡോ. കെ.എം.എബ്രഹാം പ്രതികരിച്ചു. ഏജൻസി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും റേറ്റിങ് ഒരുപടി താഴ്ത്തി. സംസ്ഥാനത്തിന്റെ റേറ്റിങ് താഴ്ന്നതിനാൽ കിഫ്ബിക്കും അതേ കിട്ടൂ. മുന്നോട്ടുള്ള പോക്കിനെ സംബന്ധിച്ച അവരുടെ വിലയിരുത്തൽ നെഗറ്റീവല്ല. അതിനാൽ റേറ്റിങ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
റേറ്റിങ് മെച്ചപ്പെടുന്നതുവരെ കിഫ്ബി ഇറക്കുന്ന അന്താരാഷ്ട്ര കടപ്പത്രങ്ങൾക്ക് ആകർഷണീയത കുറയും. കൂടിയ പലിശനിരക്കും നൽകേണ്ടിവരും. ബി.ബി. റേറ്റിങ് നിലവിലുള്ളപ്പോൾ കിഫ്ബി ഇറക്കിയ 2150 കോടിയുടെ മസാലബോണ്ടിന് 9.732 ശതമാനമാണ് പലിശ നൽകേണ്ടിവന്നത്. മസാല ബോണ്ടിന്റെയും റിസർവ് ബാങ്ക് ഇറക്കാൻ അനുവദിച്ച 5000 കോടിയുടെ മധ്യകാല കടപ്പത്രങ്ങളുടെയും റേറ്റിങ് ഇതോടെ ഇടിഞ്ഞു. ഒരുവർഷം കഴിഞ്ഞാണ് റേറ്റിങ് പുനഃപരിശോധിക്കുക