സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ; രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാരിനും കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും നോട്ടീസയച്ച കോടതി നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു

Update: 2020-05-28 13:40 GMT

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാരിനും കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും നോട്ടീസയച്ച കോടതി നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഇപ്പോള്‍ ഡാമുകളില്‍ സാധാരണ നിലയിലേതിനേക്കാള്‍ കൂടുതല്‍ വെള്ളമുണ്ടെന്നും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുറഞ്ഞതിനാല്‍ ഉല്‍പാദനവും കുറഞ്ഞിരിക്കുകയാണെന്നും ഇടുക്കിയില്‍ ചില ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സാധാരണ മഴ ലഭിച്ചാല്‍ പോലും മുന്‍ വര്‍ഷങ്ങളേ പോലെ പ്രളയത്തിന് സാധ്യതയുണ്ടെന്നും അടിയന്തര നടപടി അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ചു ദുരന്തനിവാരണ അതോറിറ്റിയെ കക്ഷി ചേര്‍ക്കാനും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കാലവര്‍ഷം കണക്കിലെടുത്ത് എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അവലോകന യോഗങ്ങള്‍ ചേരുന്നുണ്ടെന്നും അതു തുടരുമെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. കേസ് ജൂണ്‍ അഞ്ചിനു പരിഗണിക്കും. 

Tags:    

Similar News