കേരളാ കോൺഗ്രസ് പിളര്‍ന്നിട്ടില്ലെന്ന്; ജോസഫ് നിയമോപദേശം തേടും, ചെയര്‍മാന്‍ താനെന്ന് ജോസ് കെ മാണി
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മുതിര്‍ന്ന അംഗം കെ ഐ ആന്റണിയാണ് കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജോസ് കെ മാണി വിഭാഗം.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ നിയമോപദേശം തേടാന്‍ ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി സി എഫ് തോമസുമായി പി ജെ ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും.
അതേസമയം, ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മുതിര്‍ന്ന അംഗം കെ ഐ ആന്റണിയാണ് കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജോസ് കെ മാണി വിഭാഗം. അതിനിടെ, കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് യുപിഎയിലും യുഡിഎഫിലും തുടരുമെന്നും ചാഴിക്കാടന്‍ പറഞ്ഞു.
ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം വിശദീകരിക്കും. ഔദ്യോഗിക കേരള കോണ്‍ഗ്രസ് ഏതെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിര്‍ണായകമാകും. പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം.
കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ പിന്നീട് തിരഞ്ഞെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെയര്‍മാന്‍ ജോസ് കെ മാണി കൂടി പങ്കെടുക്കുന്ന യോഗത്തിലാകും തിരഞ്ഞെടുപ്പ്. തല്‍ക്കാലം പി ജെ ജോസഫ് തല്‍സ്ഥാനത്ത് തുടരും. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് സി എഫ് തോമസ് വിട്ടുനിന്നു വെന്ന് കരുതാനാകില്ലെന്നും റോഷി പറഞ്ഞു.
