ജോസഫിന്റെ ഫോർമുല തള്ളി ജോസ് കെ മാണി; കേരളാ കോൺഗ്രസിൽ കലഹം തുടരുന്നു
കോൺഗ്രസ് നേതാക്കൾക്ക് പുറമെ സഭാ മേലധ്യക്ഷന്‍മാര്‍ അടക്കമുള്ള മധ്യസ്ഥര്‍ നടത്തിയ സമവായ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സി എഫ് തോമസിനെ ചെയര്‍മാനാക്കി പഴയ ഫോര്‍മുല പി ജെ ജോസഫ് വീണ്ടും മുന്നോട്ട് വെച്ചത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടു നൽകി ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്.
തിരുവനന്തപുരം: ജോസഫ് വിഭാഗത്തിന്റെ പുതിയ ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം. ചെയർമാൻ സ്ഥാനത്തിനായുള്ള സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. മുതിർന്ന നേതാവായ സി എഫ് തോമസിന് ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ മാണിക്ക് ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നൽകി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും ഏറ്റെടുക്കാനുള്ള ജോസഫിന്റെ പുതിയ ഫോര്‍മുലയാണ് ജോസ് കെ മാണി വിഭാഗം തള്ളിയത്.
സി എഫ് തോമസ് ചെയർമാനാകുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. സമവായ ചര്‍ച്ചകള്‍ക്കായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. അതേസമയം, ഒരു തരത്തിലുമുള്ള സമവായ നീക്കത്തിനും ഇല്ലാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി ജെ ജോസഫ്.
കെ എം മാണിയുടെ മരണത്തെ തുടർന്ന് നേരത്തെതന്നെ ഈ ഫോർമുല മുന്നോട്ട് വെച്ചിരുന്നെങ്കിലും ജോസ് കെ മാണി വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കെ എം മാണിയോട് കൂറുപുലർത്തിയിരുന്ന സി എഫ് തോമസിന് ആ കൂറ് തന്നോടില്ലെന്ന് ജോസ് കെ മാണിക്കറിയാം. സി എഫ് തോമസിൽ നിന്ന് ചെയർമാൻ സ്ഥാനം പിന്നീട് പി ജെ ജോസഫിലേക്ക് തന്നെ എത്തുമെന്നും അത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകുമെന്നും ജോസ് കെ മാണി വിഭാഗം വിലയിരുത്തുന്നു.
കോൺഗ്രസ് നേതാക്കൾക്ക് പുറമെ സഭാ മേലധ്യക്ഷന്‍മാര്‍ അടക്കമുള്ള മധ്യസ്ഥര്‍ നടത്തിയ സമവായ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സി എഫ് തോമസിനെ ചെയര്‍മാനാക്കി പഴയ ഫോര്‍മുല പി ജെ ജോസഫ് വീണ്ടും മുന്നോട്ട് വെച്ചത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടു നൽകി ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നത് തന്നെ ക്ഷണിക്കാതിരുന്നത് കൊണ്ടാണെന്നും ജോസ് കെ മാണി പറഞ്ഞു.
സംസ്ഥാന സമിതി വിളിക്കാതെ ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തെ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കാതെ ജോസ് കെ മാണി വിഭാഗം ചെറുത്തിരിക്കുകയാണ് . സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാകും ഇരു വിഭാഗവും ശ്രമിക്കുക.