എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും; യുഡിഎഫ് തകർന്നടിഞ്ഞു: ആർ ബാലകൃഷ്ണപിള്ള

എൽഡിഎഫിൽ നിന്ന് വിട്ടു പോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലത്.

Update: 2020-06-13 07:00 GMT

തിരുവനന്തപുരം: എൽഡിഎഫുമായി തങ്ങൾക്കൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. തന്റെ പാർട്ടി എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും. ഈ കാര്യത്തിൽ അർഥശങ്കക്ക് ഇടയില്ലാത്ത വിധം ഒരു കാര്യം പറയാം. എൽഡിഎഫിൽ നിന്ന് വിട്ടു പോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.

എൽഡിഎഫിൽ തങ്ങൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത്. തകർന്നടിഞ്ഞ യുഡിഎഫ് മുന്നണിയിലേക്ക് ആരെങ്കിലും പോകുമോയെന്നും പിള്ള ചോദിച്ചു. കൊവിഡ് പ്രതിരോധം പൊളിക്കാൻ ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നു. യുഡിഎഫ് നിലപാട് കേരള വിരുദ്ധവും ജനവിരുദ്ധവുമാണ്. കൊവിഡ് പ്രതിരോധത്തിൽ ലോക മാതൃകയാണ് എൽഡിഎഫ് സർക്കാർ. ആ നേട്ടം തകർക്കാനാണ് പ്രതിപക്ഷ ശ്രമം.

പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. അതുകൊണ്ടു തന്നെ തുടർഭരണം ഉറപ്പാണെന്നും പിള്ള പറഞ്ഞു.

പൊളിഞ്ഞ് തകർന്ന വണ്ടിയായ യുഡിഎഫിൽ ആരെങ്കിലും കയറുമോയെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎയും പ്രതികരിച്ചു. താൻ യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്ത പച്ചക്കള്ളമാണ്. ഈ പ്രചാരണത്തിന് പിന്നിൽ ചില യുഡിഎഫ് നേതാക്കളാണ്. പാർട്ടിയെ തകർക്കാനാണ് ഇവരുടെ ശ്രമം.

എൽഡിഎഫിൽ തന്റെ പാർട്ടിക്ക് പൂർണ സംതൃപ്തിയാണുള്ളത്. തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത്. ഇന്ധന വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഗണേഷ് കുമാർ പറഞ്ഞു.

Tags:    

Similar News