ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി

സർക്കാർ വിശ്വാസി സമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Update: 2022-01-29 03:28 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന ഓണ്‍ലൈനാക്കിയത് യുക്തിസഹമല്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനപരിശോധിക്കേണ്ടതാണെന്ന് കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ വിശ്വാസിസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിച്ചത്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നലേയും അരലക്ഷം കവിഞ്ഞു. 54,537 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചിട്ടുള്ളത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് എറണാകുളം ജില്ലയിലാണ്. ഇന്ന് പുതിയ കേസുകള്‍ ജില്ലയില്‍ പതിനായിരത്തിന് മുകളിലാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊലലം, പാലക്കാട് എന്നിവിടങ്ങളിലും രോഗബാധിതര്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന് തീവ്രത കുറവാണ്. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആളിന് മാത്രം ക്വാറന്റൈന്‍ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.