കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കും

പ്രതിദിനം 250 രൂപ ചിലവ് വരുന്ന അഞ്ച് മരുന്നുകള്‍ വെറും 28 രൂപയ്ക്കാണ് കെ.എസ്.ഡി.പി ലഭ്യമാക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Update: 2020-02-07 07:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കും. മരുന്ന് നിര്‍മാണത്തിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി മാറ്റിവെച്ചു. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരുന്നുകളുടെ നിര്‍മ്മാണം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് വഴി ആരംഭിക്കും. ഏപ്രിലോടെ ഉല്‍പ്പാദനം ആരംഭിച്ചേക്കും.

പ്രതിദിനം 250 രൂപ ചിലവ് വരുന്ന അഞ്ച് മരുന്നുകള്‍ വെറും 28 രൂപയ്ക്കാണ് കെ.എസ്.ഡി.പി ലഭ്യമാക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇത് വഴി ക്യാന്‍സറിനുളള പല മരുന്നുകളുടേയും വില കുറയ്ക്കാനാവും. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ 80 ശതമാനം ഉയര്‍ത്തും. കിഫ്ബിയുടെ സഹായത്തോടെ ആലപ്പുഴയിലെ കെ.എസ്.ഡി.പിക്ക് സമീപത്തുളള സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കും. കെ.എസ്.ഡി.പിയുടേത് 2015-16ല്‍ 28 കോടി രൂപ ആയിരുന്നു ഉല്‍പ്പാദനം. 2020-21ല്‍ 150 കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏപ്രിലില്‍ 40 കോടി മുതല്‍മുടക്കിയുളള നോണ്‍ ബീറ്റ ലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പൊതുമേഖലാ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഹോംകോയുടെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിന്റെ വികസനത്തിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പതിനായിരം നേഴ്സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്സ് നടത്തും. 10000 നഴ്സുമാര്‍ക്ക് ഫിനിഷിങ് കോഴ്സ് ആനുകൂല്യം ലഭിക്കും. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Tags:    

Similar News