വോൾട്ടേജ് ക്ഷാമവും പവർകട്ടും ഒഴിവാക്കാൻ ബജറ്റിൽ പദ്ധതി
2020-21ൽ സൗരോർജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജ വൈദ്യുതി പദ്ധതി വ്യാപിപ്പിക്കും. 1675 കോടി രൂപ ഊർജമേഖലയ്ക്ക് വകയിരുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് വോൾട്ടേജ് ക്ഷാമവും പവർകട്ടും ഒഴിവാക്കാൻ ബജറ്റിൽ പദ്ധതി. 2020-21ൽ സൗരോർജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോർജ്ജ വൈദ്യുതി പദ്ധതി വ്യാപിപ്പിക്കും. 1675 കോടി രൂപ ഊർജമേഖലയ്ക്ക് വകയിരുത്തി.
വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കും. കൊച്ചി-ഇടമൺ ലൈനിലൂടെ കൊണ്ടു വരാൻ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ വോൾട്ടേജ് ക്ഷാമവും പവർകട്ടും പഴങ്കഥയാകും.
വിതരണ തടസ്സങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. 11 കെവിയിൽ നിന്ന് ട്രാൻഫോർമറുകളിലേക്ക് രണ്ടുലൈനുകൾ ഉറപ്പുവരുത്തി ഈ തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള 4000 കോടി രൂപയുടെ 'ദ്യുതി 2020' എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.