കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍ നിന്ന് 7.2 ശതമാനമായി ഉയര്‍ന്നു
2020-21ല്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി.
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
സൗരോർജ്ജത്തിലൂടെ 500 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 2020-21ല്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി നൽകും. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും.
കിഫ്ബിയുടെ ആകെ അടങ്കല്‍ 54,678 കോടി രൂപയാണ്. 13,618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എല്ലാ ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമപെന്‍ഷനുകള്‍ കൂട്ടിയത്.
1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു. 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 2020-21ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും. തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും. ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു. കേരളം കൂടുതല്‍ നിക്ഷേപ സൗഹൃദമാകുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
