കൊടകര കള്ളപ്പണം: ബിജെപി നേതാക്കൾക്കെതിരേ നടപടിയെടുക്കണം: സലീം മടവൂർ
കേസിൽ പരാതി നൽകിയ ധർമരാജൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും മനസാക്ഷി സൂക്ഷിപ്പുകാരനാണ്.
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫണ്ടായി കടത്തവെ കൊടകരയിൽ 'കൊള്ളയടിക്കപ്പെട്ട' കള്ളപ്പണം പോലിസ് വെളിപ്പെടുത്തലോടെ ബിജെപിയുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പറഞ്ഞു.
കേസിൽ പരാതി നൽകിയ ധർമരാജൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ചോദ്യം ചെയ്‌ത സുനിൽ നായിക്കും ഇവരുടെ അടുത്ത ആളാണ്. ധർമരാജന്റെ ഡ്രൈവറുടെ സുഹൃത്താണ് പണം സംബന്ധിച്ച് വിവരം നൽകിയത്. ഈ കൊള്ള എല്ലാവരും അറിഞ്ഞുള്ള ആസൂത്രിത നാടകമായി അരങ്ങേറി.
മണ്ഡലങ്ങളിലേക്ക് നൽകിയ പണം ചെലവാക്കാതെ അപ്പാടെ വിഴുങ്ങാൻ ബിജെപി നേതൃത്വത്തിലെ ചിലർ നടത്തിയ ശ്രമമാണ് വെളിച്ചത്തായത്. രാജ്യദ്രോഹ പ്രവർത്തനം നടത്തിയ ബിജെപി നേതാക്കൾക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.