ജനഹിതം-2021:കുന്നത്ത് നാട്ടില്‍ പോരാട്ടം ശക്തം

സിറ്റിംഗ് എംഎല്‍എ വി പി സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.അഡ്വ.അഡ്വ. പി വി ശ്രീനിജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലടക്കം ഭരണം പിടിച്ച ട്വന്റി20 ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നതും മറ്റൊരു നിര്‍ണ്ണായക ശക്തിയായ എസ്ഡിപി ഐയുടെ ശക്തമായ സാന്നിധ്യവുമാണ് ഇക്കുറി കുന്നത്ത് നാട്ടില്‍ പോരാട്ടം കടുകട്ടിയായിരിക്കുന്നത്.എസ്ഡിപി ഐക്കു വേണ്ടി കൃഷ്ണന്‍ എരഞ്ഞിക്കലും ട്വന്റി20ക്കായി ഡോ.സുജിത് പി സുരേന്ദ്രനും എന്‍ഡിഎയ്ക്കുവേണ്ടി രേണു സുരേഷുമാണ് മല്‍സര രംഗത്തുള്ളത്

Update: 2021-03-25 10:49 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഇക്കുറി ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കുന്നത്ത് നാട്.കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലടക്കം ഭരണം പിടിച്ച ട്വന്റി20 ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നതും മറ്റൊരു നിര്‍ണ്ണായക ശക്തിയായ എസ്ഡിപി ഐയുടെ ശക്തമായ സാന്നിധ്യവുമാണ് ഇക്കുറി കുന്നത്ത് നാട്ടില്‍ പോരാട്ടം കടുകട്ടിയായിരിക്കുന്നത്.ട്വന്റി 20യുടെയും എസ്ഡിപി ഐയുടെയും സ്വാധീനം മണ്ഡലത്തില്‍ ഇടതുവലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.അതു കൊണ്ടു തന്നെ ഇത്തവണ മണ്ഡലത്തില്‍ ആരു വിജയക്കൊടി പാറിക്കുമെന്നത് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

മുന്‍കാലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ചിട്ടുള്ള മണ്ഡലമാണ് കുന്നത്ത്‌നാട്.എല്‍ഡിഎഫില്‍ സിപിഎമ്മും യുഡിഎഫില്‍ കോണ്‍ഗ്രസുമാണ് ഇവിടെ 1967 മുതല്‍ നടന്നിട്ടുളള തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നത്.അഞ്ചു തവണ സിപിഎമ്മും ആറു തവണ കോണ്‍ഗ്രസുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. 70 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കായിരുന്നു വിജയം.2011 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി പി സജീന്ദ്രനാണ് ഇവിടെ നിന്നും വിജയിക്കുന്നത്.2011 ല്‍ സിപിഎമ്മിലെ എം എ സുരേന്ദ്രനെയും 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഷിജി ശിവജിയെയുമാണ് സജീന്ദ്രന്‍ പരാജയപ്പെടുത്തിയത്.2011 ല്‍ സജീന്ദ്രന്റെ ഭൂരിപക്ഷം 8,372 വോട്ടുകളായിരുന്നുവെങ്കില്‍ 2016 ല്‍ അത് 2,679 വോട്ടുകളായി കുറഞ്ഞു.സിറ്റിംഗ് എംഎല്‍എയെന്ന നിലയില്‍ ഇത്തവണയും സജീന്ദ്രന്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയിരിക്കുന്നത്. തന്റെ കാലഘട്ടത്തില്‍ മണ്ഡലത്തില്‍ നടത്തിയിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സജീന്ദ്രന്‍ വോട്ടു തേടുന്നത്.കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയടമക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സജീന്ദ്രനായി വോട്ടു തേടി മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയിരുന്നു.


അഡ്വ. പി വി ശ്രീനിജനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശ്രീനിജന്‍ 2008 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇടത് സഹയാത്രികനായിമാറി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയതും ശ്രീനിജനായിരുന്നു. ഇക്കുറി ശ്രീനിജനിലൂടെ മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.


ഇടതു വലതു മുന്നണികള്‍ക്ക് കടുത്ത ഭീക്ഷണിയാണ് ട്വന്റി20 മണ്ഡലത്തില്‍ ഉയര്‍ത്തുന്നത്.ഡോ.സുജിത് പി സുരേന്ദ്രനെയാണ് ട്വന്റി 20 കുന്നത്ത് നാട്ടില്‍ പോരാട്ടത്തിനിറിക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കുന്നത്ത്‌നാട് മേഖലയില്‍ നേടിയ മികച്ച വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനും കളത്തിലിറങ്ങാന്‍ ട്വന്റി20ക്ക് പ്രചോദനമായത് കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളുടെ ഭരണസാരഥ്യം ട്വന്റി 20യുടെ കൈകളിലാണ് എന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


എസ്ഡിപി ഐയും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാണ്. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കലിനെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.ദലിത് സമൂഹത്തിന്റെ നവോഥാനത്തിന് വേണ്ടി ഇന്ത്യയില്‍ രൂപം കൊണ്ട ദലിത് പാന്തര്‍ പ്രസ്ഥാനത്തിലെ കേരള ദലിത് പാന്തറിലൂടെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രംഗത്തു വന്നു.പിന്നീട് ദലിത് ആക്ടിവിസ്റ്റ് ആയി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും ദലിത് എഴുത്ത് കാരനുമായി അറിയപ്പെടുകയും ചെയ്ത കൃഷ്ണന്‍ എരഞ്ഞിക്കല്‍ പൊതുരംഗത്ത് സജീവമാകുകയായിരുന്നു. പിന്നീട് എസ് ഡി പി ഐയിലേക്ക് കടന്ന് വരികയും പാര്‍ട്ടിയില്‍ ,മലപ്പുറം ജില്ലാ സെക്രട്ടറി,സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചു.


വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ട് പ്രാവശ്യവും 'ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മല്‍സരിച്ചു.പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍, ഗെയില്‍ സമരം, ഭൂസമരം, സിഎ എക്കെതിരെയുള്ള സമരം എന്നിവയിലെല്ലാം സജീവമായിരുന്നു.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സന്നദ്ധ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ കണ്‍വീനറായ കൃഷ്ണന്‍ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തിലും കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ സമയത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കല്‍ തുടങ്ങിയ സേവനങളിലും കൃഷ്ണന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു..പാരിസ്ഥിതിക,സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ സജീവവും വ്യക്തമായ വികസന ബദല്‍ കാഴ്ച്ചപ്പാടുള്ള കൃഷ്ണന്‍ എരഞ്ഞിക്കലിനെ കുന്നത്ത് നാട്ടില്‍ മല്‍സര രംഗത്ത് ഇറക്കിയതിലൂടെ ശക്തമായ മുന്നേറ്റം നടത്താനാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നത്.

എന്‍ഡിഎയില്‍ ബിജെപിക്കാണ് ഇവിടെ സീറ്റ് നല്‍കിയിരിക്കുന്നത്. രേണു സുരേഷിനെയാണ് ബിജെപി ഇവിടെ കളത്തിലിറക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ ഇവിടെ ബിജെപി 16,459 വോട്ടുകള്‍ നേടിയിരുന്നു.ഇക്കുറിയും ശക്തമായ പ്രചരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തുന്നത്.

Tags: