അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നത് ഗുരുതരമായ അതിക്രമം; നടപടിവേണമെന്ന് കെസിബിസി

സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും അക്രമികള്‍ മോഷ്ടിച്ച ശേഷം ചതുപ്പില്‍ ഉപേക്ഷിച്ച സംഭവം മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ കാണാനാകൂ.

Update: 2022-03-30 10:40 GMT

കൊച്ചി: ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുര്‍ബ്ബാനയെ നിന്ദ്യമായ രീതിയില്‍ അവഹേളിക്കാനുള്ള ശ്രമമാണ് മാര്‍ച്ച് 28 രാത്രി കൊച്ചി രൂപതയുടെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ സാമൂഹിക വിരുദ്ധരുടെ നേതൃത്വത്തില്‍ നടന്നതെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)

സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും അക്രമികള്‍ മോഷ്ടിച്ച ശേഷം ചതുപ്പില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതുമാണ്.

ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലിസ് തയ്യാറാകണം. ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഇത്തരം വിഷയങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Tags:    

Similar News