കട്ടച്ചിറ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണം; പ്രതിഷേധവുമായി യാക്കോബായ വിഭാഗം, പോലിസ് ലാത്തി വീശി

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാതെ വന്നതോടെ യാക്കോബായ വിഭാഗക്കാര്‍ക്കുനേരേ പോലിസ് ലാത്തിവീശി. ഇതില്‍ എട്ട് യാക്കോബായ വിശ്വാസികള്‍ക്കും ആറ് പോലിസുകാര്‍ക്കും പരിക്കേറ്റു.

Update: 2019-07-30 01:34 GMT

ആലപ്പുഴ: കട്ടച്ചിറ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ പി റോഡില്‍ യാക്കോബായ സഭാവിശ്വാസികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാതെ വന്നതോടെ യാക്കോബായ വിഭാഗക്കാര്‍ക്കുനേരേ പോലിസ് ലാത്തിവീശി. ഇതില്‍ എട്ട് യാക്കോബായ വിശ്വാസികള്‍ക്കും ആറ് പോലിസുകാര്‍ക്കും പരിക്കേറ്റു. രണ്ടുമണിക്കൂറിലേറെ കെ പി റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

യാക്കോബായ സഭയിലെ വിവിധ ഭദ്രാസനാധിപന്‍മാരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പ്രശ്‌നപരിഹാരത്തിനായി സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ യാക്കോബായ വിഭാഗവുമായി രാത്രിയില്‍ ചര്‍ച്ച നടത്തി. ഒടുവില്‍ 20 യാക്കോബായ വിശ്വാസികളെ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ പോലിസ് അനുമതി നല്‍കി. പ്രാര്‍ത്ഥനയ്ക്കുശേഷം ഇവരെ പള്ളിയില്‍ തുടരാന്‍ അനുവദിച്ചില്ല. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയത്. അതേസമയം, കട്ടച്ചിറ പള്ളിക്ക് മുന്നില്‍ പ്രതിഷേധസമരം തുടരുമെന്നാണ് വിശ്വാസികളുടെ നിലപാട്. 

Tags:    

Similar News