കവിയൂര്‍ കൂട്ടമരണം: സിബിഐ അന്വേഷണ റിപോര്‍ട്ടിനെതിരായ ഹരജിയില്‍ ഇന്ന് വിധി
2004 സപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐയുടെ അന്വേഷണ റിപോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഹരജിയില്‍ വാദം തിങ്കളാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി ഇന്ന് വിധി പറയുന്നത്. 2004 സപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സബിഐ റിപോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാനായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സിബിഐ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സിബിഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപോര്‍ട്ട്. സിബിഐയുടെ റിപോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹരജി.