കവളപ്പാറ മുത്തപ്പൻകുന്നിലെ വിള്ളൽ; അപകട സാധ്യതയില്ലെന്ന് വിദഗ്ധർ

മലമുകളിലെ കൂറ്റൻപാറയുടെ അടിഭാഗത്താണ് 35 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴെക്ക് ഇറങ്ങുന്നുണ്ട്.

Update: 2022-07-11 18:08 GMT

മലപ്പുറം: കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ അപകട സാധ്യതയില്ലെന്ന് വിദഗ്ധർ. സ്ഥലത്ത് പരിശോധന നടത്തിയ ഭൂഗർഭ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസിസ്റ്റന്റ് ഭൂഗർഭ ശാസ്ത്രജ്ഞരായ പി വി ഹജീഷ്, ആർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെ പരിശോധന നടത്തിയത്.

2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലെ മുത്തപ്പൻകുന്നിന്റെ കിഴക്ക് ഭാഗമായ തുടിമുട്ടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. കവളപ്പാറ ദുരന്തം നടന്നതിന്റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്. മലമുകളിലെ കൂറ്റൻപാറയുടെ അടിഭാഗത്താണ് 35 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴെക്ക് ഇറങ്ങുന്നുണ്ട്.

എന്നാൽ ശുദ്ധജലമാണ് ഒഴുകുന്നത് എന്നതിനാൽ അപകട സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തുടിമുട്ടി മലയുടെ താഴ് വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 48 കുടുംബം ആദിവാസി വിഭാഗത്തിൽപ്പെട്ടവരും, ആറ് ജനറൽ വീടുകളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ തുടിമുട്ടിയുടെ താഴ്വാരത്തുള്ള കുടുംബങ്ങളെ കഴിഞ്ഞദിവസം തന്നെ പൂളപ്പാടം ഗവ. എൽ പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.