കാട്ടാക്കട കൊലപാതകം: പോലിസിന്റെ വീഴ്ച ബോധ്യപ്പെട്ടാൽ കർശന നടപടി-മുഖ്യമന്ത്രി

സംഗീതിന്റെ കൊലപാതകത്തിന് കാരണം പോലിസ് വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്വാറി- മണൽ മാഫിയ പോലിസിന്റെ ഒത്താശയോടെ തഴച്ചുവളരുകയാണ്.

Update: 2020-02-03 05:30 GMT

തിരുവനന്തപുരം: കാട്ടാക്കടയിൽ മണ്ണുമാഫിയ ജെസിബി ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവം അടിയന്തര പ്രമേയമായി നിയമസഭയിൽ. പ്രതിപക്ഷത്ത് നിന്നും എം വിൻസെന്‍റ് എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

സംഗീതിന്റെ കൊലപാതകത്തിന് കാരണം പോലിസ് വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്വാറി- മണൽ മാഫിയ പോലിസിന്റെ ഒത്താശയോടെ തഴച്ചുവളരുകയാണ്. പോലിസിന്റെ കുറ്റകരമായ അനാസ്ഥ മൂലം സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനിൽ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പോലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുന്നുവെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വന്തം പുരയിടത്തിൽ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലിസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലിസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അക്രമം നടക്കുന്നതായി സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പോലിസ് എത്താൻ വൈകിയെന്നും സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിരുന്നു. 

Tags: