കോഴിക്കോട് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരേ കേസ്

പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റര്‍ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ കോഴിക്കോട് കസബ പൊലിസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു.

Update: 2019-04-13 04:59 GMT

കോഴിക്കോട്: പ്രധാനമന്ത്രിയുടെ കര്‍ഷക ദ്രോഹം തുറന്നുകാട്ടാന്‍ പോസ്റ്റര്‍ പതിക്കാനെത്തിയ കര്‍ഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റര്‍ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ കോഴിക്കോട് കസബ പൊലിസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു. രാത്രി 11.30 ന് ഐപിസി 151 പ്രകാരം കേസെടുത്ത് വിട്ടയച്ചു.

സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ ഞങ്ങളെ ബലംപ്രയോഗിച്ചു പൊലിസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകന്‍ കെ വി ബിജു പറഞ്ഞു. 'മോദി കര്‍ഷക ദ്രോഹി, 70,000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ' എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസ് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ്. മോദിയുടെ സുരക്ഷയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമായി വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. 

Tags:    

Similar News