കരിപ്പൂര്‍ വിമാനത്താവളം: അഞ്ചുമാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടും

വലിയ വിമാനങ്ങള്‍ റണ്‍വേയില്‍നിന്ന് പാര്‍ക്കിങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്.

Update: 2019-10-15 12:56 GMT

കോഴിക്കോട്: നവീകരണപ്രവൃത്തികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈമാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവൃത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍നിന്ന് പാര്‍ക്കിങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്.

നവീകരണപ്രവര്‍ത്തനങ്ങള്‍ വിമാനസര്‍വീസുകളെ ബാധിക്കാത്ത തരത്തിലാണ് റണ്‍വേ അടച്ചിടുക. നിലവിലെ വിമാനസമയം ക്രമീകരിക്കുമെന്നല്ലാതെ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരുമണി മണിമുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുക. ഒക്ടോബര്‍ അവസാനത്തോടെ ശീതകാല വിമാനസമയപട്ടിക നിലവില്‍ വരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.  

Tags: