ഞാന്‍ ലീഗില്‍നിന്നും രാജിവെച്ചിട്ടില്ല, ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല: കാരാട്ട് റസാഖ്

കൊടുവള്ളിയില്‍ തന്നോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ട സ്ഥിതിയ്ക്ക് മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-02-21 07:25 GMT

കോഴിക്കോട്: താന്‍ മുസ് ലിം ലീഗില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും ലീഗ് തന്നെ പുറത്താക്കിയിട്ടില്ലെന്നും കാരാട്ട് റസാഖ്. മുസ്‌ലിം ലീഗുമായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു. കോണ്‍ഗ്രസ് ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ തന്നോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ട സ്ഥിതിയ്ക്ക് മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന കെപിഎ മജീദിന്റെ വാദം പച്ചക്കള്ളമാണ്. താന്‍ പറയുന്നത് കളവാണെങ്കില്‍ ചര്‍ച്ച സംബന്ധിച്ച കാര്യത്തില്‍ മറ്റ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.

യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വം തന്നോടുള്ള എതിര്‍പ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗിന്റെ പ്രവര്‍ത്തനമെന്നും റസാഖ് കുറ്റപ്പെടുത്തി. എനിക്കെതിരേ മല്‍സരിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥി അടക്കമുള്ള പ്രാദേശിക നേതൃത്വം ഞാന്‍ പാര്‍ട്ടിയിലുള്ളപ്പോഴും എനിക്കെതിരാണ്, ലീഗ് വിട്ടപ്പോഴും അങ്ങനെത്തന്നെ. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ആ ചര്‍ച്ചകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ തിരിച്ചെത്തിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിരുന്നതാണ്. പിടിഎ റഹീമിനെ തിരികെ പാര്‍ട്ടിയിലെത്തിക്കാനും ലീഗ് ശ്രമിക്കുന്നുണ്ടെന്നും കാരാട്ട് റസാഖ് പറഞ്ഞു. ലീഗ് നേതൃത്വത്തിനോട് എനിക്ക് വിയോജിപ്പുകളൊന്നുമില്ല. സ്ഥാനത്തുനിന്ന് മാത്രമേ ഞാന്‍ രാജി വെച്ചിട്ടുള്ളു. ലീഗില്‍നിന്ന് രാജി വെച്ചിട്ടില്ല. ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല.

ഒരു ചര്‍ച്ച നടത്തി അങ്ങോട്ടും ഇങ്ങോട്ടും ധാരണകളിലെത്തേണ്ട കാര്യമേയുള്ളു. ആ ചര്‍ച്ച നടത്തുന്നതിലെ പ്രയാസങ്ങളാണ് നിലവിലുള്ളത്. ഞാന്‍ തിരിച്ചുപോവുകയാണെങ്കില്‍ ഒരു മെമ്പര്‍ഷിപ്പുപോലും എടുക്കേണ്ടതില്ല. ഞാന്‍ ലീഗുകാരന്‍ തന്നെയാണെന്ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആളുകള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അവരുടെ വോട്ടുകൊണ്ട്് ഞാന്‍ ജയിച്ചത്. അത് ഇപ്പോഴും അങ്ങനെത്തന്നെയാണെന്ന് കാരാട്ട് റസാഖ് പറഞ്ഞു.