സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ 'വയല്‍ക്കിളികള്‍' മല്‍സരരംഗത്ത്

സിപിഎം പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ നഗരസഭയിലെ 30ാം വാര്‍ഡായ കീഴാറ്റൂരിലാണ് 'വയല്‍ക്കിളി ' സ്ഥാനാര്‍ഥി മല്‍സരിക്കുന്നത്. 'വയല്‍ക്കിളി' സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത പടിഞ്ഞാറേക്കരയാണ് 'വയല്‍ക്കിളികള്‍'ക്കുവേണ്ടി ജനവിധി തേടാനിറങ്ങുന്നത്. കീഴാറ്റൂര്‍ വയലില്‍ നടന്ന ചടങ്ങില്‍ പി ബാലകൃഷ്ണന്‍ നമ്പ്യാരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

Update: 2020-11-16 08:33 GMT

കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പോരാട്ടം നടത്തി ദേശീയശ്രദ്ധയാകര്‍ഷിച്ച 'വയല്‍ക്കിളികള്‍' തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ നഗരസഭയിലെ 30ാം വാര്‍ഡായ കീഴാറ്റൂരിലാണ് 'വയല്‍ക്കിളി ' സ്ഥാനാര്‍ഥി മല്‍സരിക്കുന്നത്. 'വയല്‍ക്കിളി' സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത പടിഞ്ഞാറേക്കരയാണ് 'വയല്‍ക്കിളികള്‍'ക്കുവേണ്ടി ജനവിധി തേടാനിറങ്ങുന്നത്. കീഴാറ്റൂര്‍ വയലില്‍ നടന്ന ചടങ്ങില്‍ പി ബാലകൃഷ്ണന്‍ നമ്പ്യാരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പരിസ്ഥിതി വയല്‍ സംരക്ഷണസമരം നടന്ന കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ പോരാട്ടത്തിനിറങ്ങുന്നത് സിപിഎമ്മിന് ഏറെ നിര്‍ണായകമാണ്. വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയെന്ന നിലയില്‍ പൊതുപ്രവര്‍ത്തനരംഗത്തെ നിശബ്ദസാന്നിധ്യമാണ് കീഴാറ്റൂരില്‍ ജനവിധി തേടുന്ന പി ലത. കീഴാറ്റൂര്‍ 'വയല്‍ക്കിളി 'സമരത്തിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെടുകയും കേസില്‍ പ്രതിയാക്കപ്പെടുകയും പാതിരാത്രിയില്‍ വീടാക്രമിക്കപ്പെടുകയുമൊക്കെ ചെയ്തപ്പോഴും അക്ഷോഭ്യയായി എല്ലാ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിട്ടാണ് ലത പൊതുരംഗത്തുനിന്നത്.

ഈ പ്രതിസന്ധികള്‍ക്കിടയിലും ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസങ്ങളനുഭവിച്ച നിരവധി പേര്‍ക്ക് ഒരുമാസക്കാലം തുടര്‍ച്ചയായി ഭക്ഷണപ്പൊതികളെത്തിച്ചുനല്‍കുന്നതില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്റെ തളിപ്പറമ്പ യൂനിറ്റ് കമ്മിറ്റി സെക്രട്ടറിയായി രണ്ടുവര്‍ഷക്കാലമായി പ്രവര്‍ത്തിക്കുകയാണ്. കീഴാറ്റൂരില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിന് വേണ്ടി നാമമാത്രമായ തുകയ്ക്ക് സ്ഥലം വിട്ടുനല്‍കിയ എം ടി കണ്ണന്റെയും പടിഞ്ഞാറേക്കര ദേവിയുടെയും മകളാണ് ലത.

തളിപ്പറമ്പിലെ സമാന്തരകലാലയമായ നാഷനല്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. അണ്ണാമലൈ യൂനിവേഴ്‌സിറ്റി ബിഎ വിദ്യാര്‍ഥിയും ഫുട്‌ബോള്‍ താരവുമായ സഫ്ദര്‍ സുരേഷ്, തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സാഗര്‍ സുരേഷ് എന്നിവര്‍ മക്കളാണ്. അര്‍ഹതപ്പെട്ടവരുടെ കൈകളിലേയ്ക്ക് ആനുകൂല്യങ്ങളെത്തിക്കാന്‍ ഏതെങ്കിലും ഒരു കമ്മിറ്റിയുടെ തീരുമാനത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് 'വയല്‍ക്കിളി 'കളുടെ നിലപാട്. പരമ്പരാഗതമായി കോണ്‍ഗ്രസ് മല്‍സരിക്കുന്ന വാര്‍ഡില്‍ വയല്‍ക്കിളി സ്ഥാനാര്‍ഥിക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

പി വല്‍സലയാണ് കീഴാറ്റൂര്‍ വാര്‍ഡിലെ ഇടതുസ്ഥാനാര്‍ഥി. അറുന്നൂറോളം വോട്ടര്‍മാരുള്ള വാര്‍ഡ് സിപിഎമ്മിന്റെ കൈയിലാണിപ്പോള്‍. 2018 മാര്‍ച്ച് 14 നാണ് കീഴാറ്റൂരിലെ കര്‍ഷകര്‍, വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രത്യക്ഷസമരം ആരംഭിച്ചത്. കീഴാറ്റൂരിലെ വയല്‍ അളക്കുന്നതിനായി ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമരം ആരംഭിച്ചത്. ഇത് ദേശീയ ശ്രദ്ധ നേടുകയും വിവിധ സംഘടനകളും വ്യക്തികളും വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനെത്തുകയുമായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 25 ന് കീഴാറ്റൂര്‍ വയലില്‍ സംഘടിപ്പിച്ച കേരളം കീഴാറ്റൂരിലേക്ക് എന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

നന്ദിഗ്രാമില്‍ നിന്നു കൊണ്ടുവന്ന മണ്ണ് കീഴാറ്റൂര്‍ വയലില്‍ വിതറിയായിരുന്നു ഈ പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കം ഇതില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് സമരം ബിജെപി ഏറ്റെടുക്കുകയും കര്‍ഷക രക്ഷാ മാര്‍ച്ച് അടക്കം സംഘടിപ്പിക്കുകയും ചെയ്തു. സമരസമിതി നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരില്‍കണ്ട് പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ദേശീയപാതാ വിഭാഗം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ നേരത്തെ തയ്യാറാക്കിയ അലെയ്ന്‍മെന്റുമായി മുന്നോട്ടുപോവുകയായിരുന്നു. വയല്‍ക്കിളികള്‍ ഇതിനെതിരേ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ദേശീയപാതാ വിഭാഗം ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കി സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടുപോവുകയും ചെയ്തു. ബിജെപിയും വിഷയത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയായിരുന്നു. സമരക്കാരോടൊപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ഒടുവില്‍ പാത ഉദ്ഘാടനം ചെയ്യുന്നതിന് വഴിയൊരുക്കിക്കൊടുക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് നിര്‍ദിഷ്ട തളിപ്പറമ്പ് മുഴപ്പിലങ്ങാട് ബൈപാസ് റീച്ചിന്റെ ഉദ്ഘാടന ചടങ്ങ് നടന്ന കീഴാറ്റൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ കോലം കത്തിച്ച് വയല്‍ക്കിളികള്‍ പ്രതിഷേധിച്ചു. വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു സമരം.

Tags: